
പ‍്യഥ്വി ഷാ
മുംബൈ: അച്ചടക്കമില്ലായ്മ ഒരു കായിക താരത്തിന്‍റെ കരിയറിനെ എത്രത്തോളം ബാധിക്കുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇന്ത‍്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടേത്. ഒരു കാലത്ത് ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കറുടെ പിൻഗാമിയെന്നു വരെ പൃഥ്വി ഷായെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, വളരെ പെട്ടെന്നായിരുന്നു പൃഥ്വി ഷായിലെ പ്രതിഭ മങ്ങാൻ തുടങ്ങിയതും കരിയർ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതും.
എന്നാലിപ്പോൾ താൻ ജീവിതത്തിലെടുത്ത ചില തെറ്റായ തീരുമാനങ്ങളാണ് കരിയർ തകരാൻ കാരണമായതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വി ഷാ. മോശം സുഹൃത്തുക്കൾ തെറ്റായ തീരുമാനങ്ങളെടുക്കാൻ കാരണമായെന്നും പൃഥ്വി ഷാ പറഞ്ഞു. ഒരു ദേശീയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുറ്റസമ്മതം.
2023 വരെ താൻ 8 മണിക്കൂർ വരെ പരിശീലനം നടത്തിയിരുന്നുവെന്നും, എന്നാൽ പിന്നീട് അത് നാലു മണിക്കൂറായി കുറച്ചുവെന്നും, തനിക്കുണ്ടായ വ‍്യക്തിപരമായ നഷ്ടങ്ങളും കരിയറിനെ ബാധിച്ചെന്നും ഷാ കൂട്ടിച്ചേർത്തു.
''കൂട്ടുകെട്ടുകൾ കൂടാതെ മറ്റുകാര‍്യങ്ങളും കരിയറിനെ ബാധിച്ചു. അതിലൊന്നാണ് മുത്തശ്ശന്‍റെ മരണം. അദ്ദേഹം എപ്പോഴും എനിക്ക് വലിയ പിന്തുണ നൽകിയിരുന്നു. മറ്റ് ചില കാര‍്യങ്ങളും മോശമായി ബാധിച്ചിട്ടുണ്ട്. അത് നിങ്ങളോട് പറയാൻ കഴിയില്ല. എന്‍റെ തെറ്റുകൾ ഞാൻ അംഗീകരിക്കുന്നു. മോശം അവസ്ഥയിലായിരുന്നപ്പോഴും അച്ഛൻ എനിക്ക് പിന്തുണ നൽകിയിരുന്നു. എന്‍റെ തെറ്റുകൾ എനിക്ക് തിരിച്ചറിയാൻ സാധിച്ചു. ആരെയും കുറ്റപ്പെടുത്താനില്ല''- പൃഥ്വി ഷാ പറഞ്ഞു.