കൂറ്റൻ റൺസ് അടിച്ചിട്ടും ഏശിയില്ല; അഫ്ഗാനിസ്ഥാനെതിരേ ന‍്യൂസിലൻഡ് തിരിച്ചടിച്ചു

നിശ്ചിത 20 ഓവറിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡ് 17.5 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു
afganistan vs new zealand t20 world cup match updates

മത്സരത്തിൽ നിന്ന്

Updated on

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ന‍്യൂസിലൻഡിന് ജയം. നിശ്ചിത 20 ഓവറിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡ് 17.5 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു. 42 പന്തിൽ 3 സിക്സും 7 ബൗണ്ടറിയും അടിച്ചെടുത്ത ടിം സെയ്ഫെർട്ടാണ് ന‍്യൂസിലൻഡിന്‍റെ ടോപ് സ്കോറർ.

സെയ്ഫെർട്ടിനു പുറമെ ഗ്ലെൻ ഫിലിപ്പ് 25 പന്തിൽ 42 റൺസും മാർക്ക് ചാപ്മാൻ 17 പന്തിൽ 28 റൺസും നേടി. അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ന‍്യൂസിലൻഡിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ വെടിക്കെട്ട് താരം ഫിൻ അലനെയും രച്ചിൻ രവീന്ദ്രയെയും നഷ്ടമായി. മുജീബ് ഉർ റഹ്മാനായിരുന്നു വിക്കറ്റ്. എന്നാൽ മൂന്നാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്പ്സും ടിം സെയ്ഫെർട്ടും ഒത്തു ചേർന്ന് 50 റൺസ് പടുത്തുയർത്തിയതോടെ ടീം സ്കോർ ഉയർന്നു.

പക്ഷേ ടീം സ്കോർ 88ൽ നിൽക്കെ ഗ്ലെൻ ഫിലിപ്പ്സിനെ ക്ലീൻ ബൗൾഡാക്കി റാഷിദ് ഖാൻ മറുപടി നൽകിയത് തിരിച്ചടിയായി. തുടർന്ന് ടീം പ്രതിരോധത്തിലായങ്കിലും നിർണായക സമയത്ത് മാർക്ക് ചാപ്മാനും ഡാരിൽ മിച്ചലിനും റൺസ് കണ്ടെത്താനായതോടെ ന‍്യൂസിലൻഡ് ജയത്തിലേക്ക് നീങ്ങി.

ഇതിനിടെ അസ്മത്തുള്ള ഒമർസായ് എറിഞ്ഞ പന്തിൽ മാർക്ക് ചാപ്മാൻ പുറത്തായെങ്കിലും ഡാരി മിച്ചലിനെ കൂട്ടുപിടിച്ച് ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (8 പന്തിൽ 17) നോട്ടൗട്ട് റൺസ് അടിച്ചടുത്തതോടെ ന‍്യൂസിലൻഡ് ജയം ഉറപ്പാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ഗുൽബദിൻ നയിബിന്‍റെ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് ന‍്യൂസിലൻഡിനെതിരേ കൂറ്റൻ സ്കോർ അടിച്ചെടുത്തത്. 35 പന്തിൽ 4 സിക്സും 3 ബൗണ്ടറിയും അടക്കം 63 റൺസാണ് താരം നേടിയത്. മറ്റുതാരങ്ങളായ റഹ്മാനുള്ള ഗുർബാസ് (27), സേദിഖുള്ള അടൽ (29), ധാർവിഷ് റസൂലി (13 പന്തിൽ 20) അസ്മത്തുള്ള ഒമർസായ് എന്നിവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.

ന‍്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൻ രണ്ടും ജേക്കബ് ഡഫി, മാറ്റ് ഹെൻറി, രച്ചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിന്‍റെ തുടക്കത്തിൽ അത്ര മിികച്ച തുടക്കമായിരുന്നില്ല ഓപ്പണർമാരായ റഹ്മാനുള്ളയും ഇബ്രാഹിം സദ്രാനും നൽകിയത്.

പവർപ്ലേ പൂർത്തിയായപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് മാത്രമാണ് ടീമിനുണ്ടായിരുന്നത്. മാറ്റ് ഹെൻറിയും ജേക്കബ് ഡഫിയും ലോക്ക് ഫെർഗൂസനും ചേർന്ന് പവർപ്ലേയിൽ‌ കരുത്തുറ്റ ബൗളിങ് കാഴ്ചവച്ചതാണ് റൺസ് ഉയരാതിരിക്കാൻ കാരണം. പിന്നീട് റൺസ് കണ്ടെത്തിയ ഗുൽബദിൻ നയിബ് ടീമിനെ മുന്നോട്ടുകൊണ്ടു പോയി. പിന്തുണ നൽകി മറ്റു മധ‍്യനിര താരങ്ങളുമെത്തിയതോടെ റൺസ് 182 റൺസിലെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com