മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരെ പഞ്ചാബിന് വമ്പൻ വിജയം. അത്യുഗ്രൻ വെടിക്കെട്ട് പ്രകടനത്തിലൂടെ പഞ്ചാബ് മുന്നോട്ടുവച്ച 215 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിനെ 201 റൺസിൽ പിടിച്ചുകെട്ടുകയായിരുന്നു. സാം കറനാണ് കളിയിലെ താരം.
ബാറ്റിങ് തുടക്കത്തിൽ തന്നെ മുംബൈയുടെ ഇഷാൻ കിഷനെ (1) നഷ്ടമായി. പിന്നീട് രോഹിതിനൊപ്പം ചേർന്ന് കാമറൂൺ ഗ്രീനും മുംബൈയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ബാറ്റിങ്ങിൽ താളം ലഭിച്ച രോഹിത് ബൗണ്ടറികൾ പായിച്ചുകൊണ്ടിരുന്നത് പഞ്ചാബിന് തലവേദനയായി. എന്നാൽ 27 പന്തിൽ 44 റൺസിൽ നിൽക്കെ രോഹിതിനെ ലിയാം ലിവിങ്ങ്സ്റ്റൺ പുറത്താക്കിയത് മുംബൈയ്ക്ക് ഇരുട്ടടിയായി. രോഹിത് ഗ്രീൻ കൂട്ടുകെട്ടിൽ പിറന്നത് 76 റൺസ്.
എന്നാൽ മറ്റേ അറ്റത്ത് ഗ്രീൻ സ്കോർ വേഗം കൂട്ടിക്കൊണ്ടിരുന്നു. ഇതിനു കൂട്ടായി ബാറ്റിങ്ങിനെത്തിയ സൂര്യകുമാർ പഞ്ചാബ് ബൗളർമാർക്കതിരെ ആക്രമണം ആരംഭിച്ചു. തലങ്ങും വിലങ്ങും സൂര്യകുമാർ പന്തുകൾ പറപ്പിച്ചു. ക്രീസിലെത്തിയതു മുതൽ ആക്രമിച്ചുകളിച്ച സൂര്യകുമാർ 23 പന്തിൽ ഫിഫ്റ്റി തികച്ചു. ഗ്രീൻ ആവട്ടെ 37 പന്തിൽ ഫിഫ്റ്റി തികച്ചു. ഇരുവരും ചേർന്ന് 75 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തു. സ്കോർ അതിവേഗം ചലിപ്പിക്കുന്നതിനിടെ പതിനാറാം ഓവറിൽ എല്ലിസിൻ്റെ പന്തിൽ ഗ്രീൻ സാം കറനിന് ക്യാച്ച് നൽകി പുറത്തായി.
ഇതിനു ശേഷം വിജയത്തിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പതിനെട്ടാം ഓവറിൽ അർഷ്ദീപ് സിംഗിൻ്റെ ഒന്നാന്തരം ബോളിലൂടെ സൂര്യയെ (57) മടക്കി. ഒരു സമയത്ത് മുംബൈയ്ക്ക് വിജയ പ്രതീക്ഷ നൽകിയ പ്രകടനമാണ് സൂര്യകുമാർ കാഴ്‌ചവച്ചത്.
മറുവശത്ത് ടിം ഡേവിഡ് പൊരുതിയെങ്കിലും സ്കോർ കണ്ടെത്താനായില്ല. അവസാന ഓവർ എറിയാനെത്തിയ അർഷ്ദീപ് സിംഗിൻ്റെ ബോളിങ് മായാജാലത്തിൽ സ്റ്റമ്പുകൾ ഒടിഞ്ഞു. വെറും 2 റൺസുകൾ മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടി. തിലക് വർമ (3), നേഹൽ വധേര (0) എന്നിവരെയാണ് അർഷ്ദീപ് പുറത്താക്കിയത്.
മുംബൈക്കായി ഗ്രീൻ, പീയുഷ് ചൗള എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. അർഷ്ദീപ് സിംഗ് 4 വിക്കറ്റ് വീഴ്ത്തി.