

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിനു ഖത്തർ ആതിഥ്യം വഹിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസിനെ പുറത്താക്കി. റയൽ മാഡ്രിഡിന്‍റെയും പോർച്ചുഗലിന്‍റെയും ഇറാന്‍റെയും പരിശീലകനായിരുന്ന ക്വിറോസിന്‍റെ നാലു വർഷ കാലാവധി കഴിയും മുൻപാണ് പുറത്താക്കൽ. 2022 ലോകകപ്പിൽ ക്വിറോസിന്‍റെ പരിശീലനത്തിൽ കളിച്ച ഖത്തർ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.
അതേസമയം, പുറത്താക്കാനുള്ള കാരണങ്ങളൊന്നും ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. എന്നാൽ, ക്വിറോസ് സ്വീകരിച്ചു വരുന്ന പ്രതിരോധാത്മക ശൈലിയും, ആസ്പയർ അക്കാഡമിയിൽ നിന്നുള്ള യുവ താരങ്ങളെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുന്നതിലുണ്ടായ വീഴ്ചയും ഏറെ വിമർശിക്കപ്പെട്ടിരുന്നു.
11 മത്സരങ്ങളിൽ മാത്രമാണ് ക്വിറോസ് ടീമിന്‍റെ ചുമതല വഹിച്ചിട്ടുള്ളത്. ഇതിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
സ്പെയിനിൽനിന്നുള്ള മാർക്കേസ് ലോപ്പസിനെയാണ് ഖത്തർ ദേശീയ ടീമിന്‍റെ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബ്ബായ എസ്പാന്യോളിനെ പരിശീലിപ്പിച്ചിട്ടുള്ള ലോപ്പസ്, നിലവിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ് അൽ വക്രയുടെ പരിശീലകനാണ്. ആസ്പയർ അക്കാഡമിയുമായും സഹകരിച്ചിട്ടുണ്ട്.