

മനൻ വോറ
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ചണ്ഡീഗഢ് മികച്ച സ്കോറിൽ. രണ്ടാം ദിനം ആദ‍്യ സെഷൻ പൂർത്തിയായപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 269 റൺസെന്ന നിലയിലാണ് ചണ്ഡീഗഢ്.
109 റൺസുമായി പുറത്താവാതെ ക‍്യാപ്റ്റൻ മനൻ വോറയും വിക്കറ്റ് കീപ്പർ ബാറ്റർ അർജിത് പന്നുവുമാണ് ക്രീസിൽ. കേരളത്തിനു വേണ്ടി എം.ഡി. നിധീഷ്, ഈഡൻ ആപ്പിൾ ടോം, വിഷ്ണു വിനോദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതിഥി താരം അങ്കിത് ശർമ 24 ഓവറും ബാബ അപരാജിത് 8 ഓവറും ശ്രീഹരി എസ് നായർ 15 ഓവറും പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചില്ല. മനൻ വോറയ്ക്കു പുറമെ ഓപ്പണിങ് ബാറ്റർ അർജുൻ ആസാദും (102) സെഞ്ചുറി നേടി. നിഖിൽ ഠാക്കൂർ 11 റൺസും ശിവം ബംബ്‌രി 41 റൺസും നേടി പുറത്തായി. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത കേരളം 139 റൺസിന് ആദ‍്യ ദിനം തന്നെ ഓൾഔട്ടായിരുന്നു.
107 പന്തുകൾ നേരിട്ട് 49 റൺസ് നേരിട്ട ബാബാ അപരാജിതായിരുന്നു കേരളത്തിന്‍റെ ടോപ് സ്കോറർ. ബാബാ അപരാജിതിനു പുറമെ സച്ചിൻ ബേബി (41) മാത്രമാണ് കേരളത്തിന്‍റെ ബാറ്റിങ് നിരയിൽ അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്.
ഇരുവരെയും കൂടാതെ ആകർഷ് എ.കെ (14), സൽമാൻ നിസാർ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ. ക‍്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ (4), വിഷ്ണു വിനോദ് (0) അങ്കിത് ശർമ (1) തുടങ്ങിയ താരങ്ങൾ നിരാശപ്പെടുത്തി. ചണ്ഡീഗഢിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ നിഷുങ്ക് ബിർളയാണ് കേരളത്തെ തകർത്തത്.നിഷുങ്കിനു പുറമെ രോഹിത് ദണ്ഡെ മൂന്നും ജഗ്ജീത് സിങ് രണ്ടും കാർത്തിക് സാൻദിൽ ഒരു വിക്കറ്റും വീഴ്ത്തി.