തുമ്പ: രഞ്ജി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈക്കെതിരേ കേരളത്തിനു ജയിക്കാൻ 326 റൺസെടുക്കണം. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ കേരളം വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെടുത്തിട്ടുണ്ട്. രോഹൻ കുന്നുമ്മലിനൊപ്പം (12) ഇന്നിങ്സ് ഓപ്പൺ ചെയ്ത ജലജ് സക്സേനയും (12) ക്രീസിലുണ്ട്.
നേരത്തെ, കൂറ്റൻ ലീഡിലേക്കു നീങ്ങുകയായിരുന്ന മുംബൈയെ പിടിച്ചുകെട്ടിയത് നാല് വീതം വിക്കറ്റ് നേടിയ അതിഥി താരങ്ങൾ ജലജ് സക്സേനയും ശ്രേയസ് ഗോപാലും ചേർന്നാണ്. മീഡിയം പേസർ എം.ഡി. നിധീഷ് രണ്ട് വിക്കറ്റും വീഴ്ത്തി.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 148 റൺസ് എന്ന നിലയിൽ കുതിക്കുകയായിരുന്ന മുംബൈയുടെ രണ്ടാം ഇന്നിങ്സ്. എന്നാൽ, ഓപ്പണർമാരായ ജയ് ബിസ്റ്റ (73), ഭൂപേൻ ലാൽവാനി (88) എന്നിവർ പുറത്തായ ശേഷം മറ്റു മുംബൈ ബാറ്റർമാർക്കൊന്നും അർധ സെഞ്ചുറി പോലും നേടാനായില്ല.
ആദ്യ ഇന്നിങ്സിൽ മുംബൈ 251 റൺസിന് ഓൾ ഔട്ടായിരുന്നെങ്കിലും, കേരളത്തെ 244 റൺസിനു പുറത്താക്കിക്കൊണ്ട് അവർ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ഈ സാഹചര്യത്തിൽ, മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും മുംബൈക്ക് മൂന്ന് പോയിന്‍റ് ലഭിക്കും. മുഴുവൻ പോയിന്‍റും ലഭിക്കണമെങ്കിൽ കേരളത്തിന് ഒറ്റ ദിവസം 303 റൺസ് കൂടി നേടണം.