
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളവും ഗുജറാത്തും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് മറികടക്കാൻ ഗുജറാത്തിന് മൂന്ന് വിക്കറ്റ് ശേഷിക്കെ 28 റൺസ് കൂടി വേണം.
നാലാം ദിവസം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ് ഗുജറാത്ത്. 161 പന്തിൽ 74 റൺസുമായി ജയ്മീത് പട്ടേലും 24 റൺസുമായി സിദ്ധാർഥ് ദേശായിയുമാണ് ക്രീസിലുള്ളത്.
357/7 എന്ന നിലയിലായിരുന്ന ഗുജറാത്തിനെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ചേർന്ന് 429 റൺസിലെത്തിച്ചു. കേരളത്തിന് വേണ്ടി ജലജ് സക്സേന നാലുവിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന് ആദ‍്യ സെഷനിൽ തന്നെ നാലുവിക്കറ്റ് നഷ്ടമായിരുന്നു.
മനൻ ഹിംഗ്രജിയ (33), പ്രിയങ്ക് പഞ്ചൽ (148), ഉർവിൽ പട്ടേൽ (26) ഹേമാങ് പട്ടേൽ (26) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. പിന്നാലെ ചിന്തൻ ഗജ (2) വിശാൽ ജയ്സ്വാൾ എന്നിവരും പുറത്തായി. ഇതോടെ 7 വിക്കറ്റ് നഷ്ടത്തിൽ 357 എന്ന നിലയിലായി ഗുജറാത്ത്.
ജയ്മീത് പട്ടേലിന്‍റെ ചെറുത്തുനിൽപ്പാണ് ഗുജറാത്തിന് തുണയായത്. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീം ഫൈനലിൽ എത്തും. വെള്ളിയാഴ്ച വരെയാണ് മത്സര സമയം. അതിനുള്ളിൽ ഏതെങ്കിലും ടീം വിജയം പിടിച്ചെടുക്കാനുള്ള സാധ്യത ഇനി കുറവാണ്.