ഷാർജ: അയർലൻഡിനെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിൽ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാൻ. രണ്ടാം മത്സരത്തിലെ നാല് വിക്കറ്റ് നേട്ടമടക്കം എട്ട് വിക്കറ്റാണ് താരം പരമ്പരയില്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ ക്ലീന്‍ ബൗള്‍ഡിലൂടെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന അപൂർ നേട്ടമാണ് റാഷിദിനെ തേടിയെത്തിയത്.
ലങ്കന്‍ ഇതിഹാസ സീമർ ലസിത് മലിംഗയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് റാഷിദ് ഖാന്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. 43 പേരെയാണ് മലിംഗ ബൗൾഡിലൂടെ പുറത്താക്കിയത്. റാഷിദ് 45 പേരുടെ കുറ്റിതെറിപ്പിച്ചു കഴിഞ്ഞു. ഉഗാണ്ടയുടെ ബിലാല്‍ ഹാസുന്‍ (43), പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രിദി (36), ലങ്കയുടെ വാനിന്ദു ഹസരങ്ക (34) എന്നിവരാണ് പിന്നിൽ. ഇന്ത്യൻ ബൗളർമാരിൽ ജസ്പ്രീത് ബുംമ്ര (29) പട്ടികയിലുണ്ട്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് റാഷിദ് ഖാന്‍. 2015ല്‍ കരിയര്‍ ആരംഭിച്ച അഫ്ഗാന്‍ സ്പിന്നര്‍ 85 മത്സരത്തില്‍ നിന്നും 138 വിക്കറ്റാണ് നേടിയത്. അഞ്ച് തവണ നാല് വിക്കറ്റ് നേട്ടവും രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. 2016-17 സീസണില്‍ അയര്‍ലന്‍ഡിനെതിരെ മൂന്ന് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.