
ആർ. അശ്വിൻ
ചെന്നൈ: ഇന്ത‍്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ചു. സമൂഹമാധ‍്യമങ്ങളിലൂടെയാണ് താരം തന്‍റെ വിരമിക്കൽ പ്രഖ‍്യാപനം നടത്തിയത്. എന്നാൽ, മറ്റു ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനുള്ള സാധ‍്യത തേടുമെന്ന് താരം വ‍്യക്തമാക്കി. ഐപിഎല്ലിൽ ടീം മാറ്റ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര‍്യത്തിലാണ് അശ്വിന്‍റെ വിരമിക്കൽ പ്രഖ‍്യാപനം.
ട്രാൻസ്ഫർ വാഗ്ദാനങ്ങളിൽ തൃപ്തനല്ലാത്ത അശ്വിൻ പ്രൊഫഷണലായി വിദേശ ലീഗുകളിൽ കളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അനുമാനിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽനിന്നും ഉൾപ്പെടെ വിരമിച്ചാൽ മാത്രമേ വിദേശ ലീഗുകളിൽ ലെജൻഡ്സ് ലീഗിലും കളിക്കാൻ ബിസിസിഐ അനുമതി ലഭിക്കൂ.
2009ൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയായിരുന്നു അശ്വിന്‍റെ ഐപിഎൽ അരങ്ങേറ്റം. 221 ഐപിഎൽ മത്സരങ്ങൾ കളിച്ച താരം 187 വിക്കറ്റുകളും 833 റൺസും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക‍്യാപ്പിറ്റൽസ്, രാജസ്ഥാൻ റോയൽസ്, റൈസിങ് പുനെ സൂപ്പർ ജയന്‍റ്സ് എന്നീ അഞ്ച് ടീമുകൾക്കു വേണ്ടി അശ്വിൻ ഐപിഎലിൽ കളിച്ചു.
ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈയ്ക്കു വേണ്ടി 9 മത്സരങ്ങൾ കളിച്ച താരം 7 വിക്കറ്റുകളും 33 റൺസും സ്വന്തമാക്കിയിരുന്നു.
മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലേക്കെത്തിക്കാൻ അശ്വിനെ ചെന്നൈ ടീം മാനേജ്മെന്‍റ് വിട്ടു നൽകാമെന്ന് വാഗ്ദാനം ചെയ്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പ്രതികരിച്ച് തന്‍റെ റോൾ സംബന്ധിച്ച് വ‍്യക്ത വരുത്തണമെന്ന് അശ്വിൻ ആവശ‍്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് അശ്വിന്‍റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ‍്യാപനം.