
ടി20 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ക്യാച്ച്.
സൂര്യകുമാർ യാദവ് എടുത്ത വിസ്മയകരമായ ക്യാച്ചാണ് ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. ആ ക്യാച്ച് നിയമാനുസൃതമായിരുന്നോ എന്ന കാര്യത്തിൽ അന്നു മുതൽ തർക്കങ്ങൾ സജീവമാണ്. അതിലേക്ക് പുതിയൊരു കനൽ ഇട്ടുകൊടുത്തിരിക്കുകയാണിപ്പോൾ അമ്പാടി റായുഡു...
ഹൈദരാബാദ്: ഇന്ത്യ ടി20 ലോകകപ്പ് നേടി ഒരു വർഷത്തിനിപ്പുറം, ഫൈനലിൽ സൂര്യകുമാർ യാദവ് എടുത്ത ക്യാച്ചിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം അമ്പാടി റായുഡു. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യയുടെ വിസ്മയകരമായ ക്യാച്ച് മത്സരത്തിലെ വഴിത്തിരിവായിരുന്നു. ഈ ക്യാച്ച് നിയമാനുസൃതമായിരുന്നോ എന്നതിനെച്ചൊല്ലി അന്നാരംഭിച്ച തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി റായുഡു എത്തിയിരിക്കുന്നത്.
സൂര്യ ക്യാച്ച് എടുക്കുന്ന സമയത്ത് ബൗണ്ടറി റോപ്പ് പുറത്തേക്ക് നീങ്ങിയിരുന്നു എന്നാണ് അന്നുയർന്ന ആരോപണം. ഇതെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്ന വെളിപ്പെടുത്തലാണ് ആ മത്സരത്തിൽ കമന്‍റേറ്ററായിരുന്ന റായുഡു നടത്തിയിരിക്കുന്നത്.
മത്സരത്തിന്‍റെ ബ്രോഡ്കാസ്റ്റർമാരെ സഹായിക്കാൻ വേൾഡ് ഫീഡ് ടീം ബൗണ്ടറിക്കടുത്ത് ഒരു കസേരയും സ്ക്രീനും വച്ചിരുന്നു. കസേര വച്ച സമയത്താണ് ബൗണ്ടറി റോപ്പ് അൽപ്പം പുറത്തേക്കു നീങ്ങിയത്. കസേരയും സ്ക്രീനും മാറ്റിയപ്പോഴും റോപ്പ് പഴയപടി ആക്കിയിരുന്നില്ലെന്നാണ് റായുഡു പറയുന്നത്.
ഈ അർഥത്തിൽ, വേൾഡ് ഫീഡ് കമന്‍റേറ്റർമാരാണ് ഫൈനലിലെ വിജയത്തിന് ഇന്ത്യയെ പരോക്ഷമായി സഹായിച്ചതെന്നും 'അൺഫിൽറ്റേർഡ് പോഡ്കാസ്റ്റ്' മുഖേന റായുഡു പറഞ്ഞു.
അമ്പാടി റായുഡു
മത്സരത്തിന്‍റെ ഇടവേളയിൽ ഇങ്ങനെ കസേരയും സ്ക്രീനും വയ്ക്കുന്നത് പതിവാണ്. എന്നാൽ, ആ സമയത്ത് ബൗണ്ടറി റോപ്പ് മാറിയതും അതു പുനസ്ഥാപിക്കാതിരുന്നതുമാണ് വ്യത്യാസമുണ്ടാക്കിയത്. മുകളിലുള്ള കമന്‍ററി ബോക്സിലിരുന്ന തങ്ങൾക്കെല്ലാം ഇതു വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു. നടന്നതെല്ലാം ദൈവത്തിന്‍റെ പദ്ധതിയായിരുന്നു എന്നും റായുഡു.
റോപ്പ് പഴയപടിയായിരുന്നെങ്കിൽ അതു സിക്സാകുമായിരുന്നോ ഇല്ലയോ എന്നു പറയാൻ കഴിയില്ല. റോപ്പ് അൽപ്പം കൂടി ഉള്ളിലായിരുന്നെങ്കിൽ സൂര്യ ചിലപ്പോൾ കുറച്ചുകൂടി ഉള്ളിൽ നിന്ന് അത് എടുക്കുമായിരുന്നു. എന്തായാലും, ദൈവം ഞങ്ങൾക്കൊപ്പമായിരുന്നു- റായുഡു കൂട്ടിച്ചേർക്കുന്നു.