സി.കെ. രാജേഷ്കുമാർ
ഏഷ്യന്‍ വനിതാ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായകമായ പ്രകടനം നടത്തിയ 17കാരിയെ ഇനി ഇന്ത്യന്‍ കായികരംഗം വേഗത്തില്‍ മറക്കില്ല. മറ്റൊരു വിധത്തില്‍പറഞ്ഞാല്‍, സൈന നെഹ് വാളിനും പി.വി. സിന്ധുവിനും ശേഷം ആ മികവിലേക്കുയരാന്‍ കെല്‍പ്പുള്ള ഒരു താരത്തെ നമുക്ക് ലഭിച്ചിരിക്കുന്നു. പേര് അന്മോല് ഖര്‍ബ്, പ്രായം 17 വയസ്. സ്വദേശം ഹരിയാനയിലെ ഫരീദാബാദ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നടാടെ ഇന്ത്യ സ്വര്‍ണം നേടുമ്പോള്‍ സെമിയിലും ഫൈനലിലും നിര്‍ണായകമായത് അന്‍മോലിന്റെ പ്രകടനമായിരുന്നു.
ലോക റാങ്കിങ്ങില്‍ 472 -ാം സ്ഥാനക്കാരിയാണ് അവള്. എന്നാല്‍, സെമിയില്‍ അന്മോല് തോല്‍പ്പിച്ചത് ജപ്പാന്റെ ലോക 29-ാം സ്ഥാനക്കാരി നറ്റ്സുകി നിദൈറയെയാണ്. ഫൈനലിലെത്തിയപ്പോള്‍ നിര്‍ണായകമായ അവസാന മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ 45-ാം സ്ഥാനത്തുള്ള പോന്പിച്ച ചോയ്കിവോങ്ങിനെയും.
ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാംപ്യന്‍ഷിപ്പ് അന്‍മോലിന്റെ ആദ്യത്തെ (സീനിയര്‍) പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റാണ്. ഇന്ത്യ ആദ്യമായി ചാംപ്യന്മാരാകാന് കാരണവും അന്മോലാണ് എന്ന് നിസംശയം പറയാം.ടൂര്‍ണമെന്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യ അണ്ടര്‍ഡോഗ് ആയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരിയായ പി. വി. സിന്ധു, നീണ്ട കാലത്തെ പരുക്കില്‍ നിന്ന് മോചിതയായിട്ടേയുള്ളൂ. ഇതിനുമുമ്പ് നടന്ന പ്രധാനപ്പെട്ട ടൂര്ണമെന്റുരളിലൊക്കെ സിന്ധു നിറംമങ്ങി. എന്നാല്‍, നാടോടിക്കഥയിലെ വീരനായകരൊക്കെ ജനിക്കുന്നത് ഇത്തരത്തിലുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോഴാണ്.
1962ല്‍ ചിലിയില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഏവരും ആരാധനയോടെ കണ്ട ബ്രസീല്‍ താരം സാക്ഷാല്‍ പെലെയ്ക്ക് പരുക്കിനെത്തുടര്‍ന്ന് കളിക്കാനായില്ല. എന്നാല്‍, അവിടെ മറ്റൊരു പ്രതിഭാധനന് ഉദയം ചെയ്തു. ലോകം പിന്നീട് ഒരു ജനതയുടെ ആനന്ദം എന്നു വാഴ്ത്തിയ മാനോ ഗാരിഞ്ച. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. അത്തരത്തിലൊരു നായിക ഇന്ത്യന്‍ ബാഡ്മിന്റണിലും ഉദയം ചെയ്തിരിക്കുന്നു. കരുത്തരായ ചൈനയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ നാടോടിക്കഥയിലെ നായിക ഉദയം ചെയ്തു. മികച്ച വിജയത്തോടെ അന്മോല് ഉദിച്ചു.
ആ മത്സരഫലത്തിന് ശേഷം, അന്‍മോലിനെ കായികപ്രേമികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി വസ്തുതകള്‍ നിരത്തിക്കൊണ്ട് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ ഒരു ഗ്രാഫിക്സ് പോസ്റ്റ് ചെയ്തിരുന്നു.സൈനയുടെ വലിയ ഫാന്‍, അച്ഛന് മുന്‍ കബഡി താരം, അണ്ടര്‍ 19 ഇന്ത്യയിലെ ഒന്നാം സ്ഥാനം എന്നിങ്ങനെയൊക്കെയായിരുന്നു അതില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ആ കൂട്ടത്തില്‍ കൗതുകകരമായ ഒരു കാര്യം കൂടി ചേര്‍ത്തിരുന്നു, അത് ഇങ്ങനെയണ്: അവള് തോല്‍ക്കുന്നത് വെറുക്കുന്നു. എന്നാല്‍, അന്നത് കാര്യമാക്കെയെടുത്തവര് ചുരുക്കം. എന്നാല്‍, ഇപ്പോള്‍ കിരീടനേട്ടത്തിന്റെ തിളക്കത്തില്‍ ഇന്ത്യ നില്ക്കുമ്പോള് അതില്‍ വസ്തുതയുണ്ട് എന്നു മനസിലാകും. അന്മോല് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ടൈകളില്‍ അവള് പരാജയപ്പെടുത്തയത് ജപ്പാനെയും തായ്ലന്ഡിനെയുമാണ്.
നിര്‍ഭയത്വം, വിജയതൃഷ്ണ ഇവരണ്ടിന്റെയും നവോന്മേഷമാര്ന്ന മിശ്രണമാണ് അന്മോല് എന്ന ഫരീദാബാദില്‍നിന്നുള്ള പെണ്‍കുട്ടി. സീനിയേഴ്സ് അടക്കം മത്സരവിജയത്തിനുശേഷം അന്‍മോലിനെ എടുത്തുയര്‍ത്തിയത് സഹതാരങ്ങള്‍ അവള്‍ക്ക് നല്കിയ ബഹുമാനവും അര്‍ഹതയ്ക്കുള്ള അംഗീകാരവും കൂടിയായിരുന്നു. ഒരു കൗമാരക്കാരന് ഇന്ത്യയ്ക്കുവേണ്ടി ഒരു പ്രധാന ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിക്കുകയും അവന് തന്നെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി വളരുകയും ചെയ്യുമ്പോള്‍ അവന് അനുഭവിക്കുന്ന സമ്മര്‍ദം എത്രയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. എന്നാല്‍, അന്‍മോലിന്റെ പ്രകടനം കണ്ടാല്‍ അതൊക്കെ വെറുതെയുള്ള ആശങ്കകള്‍ മാത്രമെന്നു മനസിലാകും. അത്രയ്ക്ക് ആത്മവിശ്വാസത്തോടെയാണ് അന്മോല് കളിച്ചതും ജയിച്ചതും. അന്‍മോലിന്റെ മത്സരത്തിലെ മികവിനെക്കുറിച്ച് വിലയിരുത്തിയാല്‍, കോര്‍ട്ട് കവറേജ്, ഷോട്ട് സെലക്ഷന്, ആക്രമണ മനോഭാവം എന്നിവ ശക്തമായ ഒരു പാക്കേജായിരുന്നു അന്മോല്. ഗാലറിയില്‍ നിന്നുള്ള ആരാധകരുടെയും സഹതാരങ്ങളുടെയും പ്രചോദനവുും അവളെ ആവേശഭരിതയാക്കുന്നതുകാണാമായിരുന്നു. ഒരു ചാംപ്യനെപ്പോലെ കളിച്ചു. ഇടയ്ക്ക് കോച്ചിന്റെ അടുത്തെത്തി അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സശ്രദ്ധം ശ്രവിക്കുന്നു.
അത് അതുപോലെ കോര്‍ട്ടില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ ഗോപീചന്ദിന്റെ മുഖത്ത് തിളക്കം. സ്വയം അഭിനന്ദിക്കുന്ന അന്മോലിനെയും കോര്‍ട്ടില്‍ കണ്ടു. മികച്ച റാലികള്‍ക്കിടെ മറുവശത്ത് ഇടങ്ങള്‍ കണ്ടെത്താനും അവിടെ തൂവലിറക്കാനും അന്മോലിന് അനായാസം സാധിച്ചു. മികച്ച പ്രതിഭയാണ് അന്മോലിന്റേതെന്ന് ഗോപീചന്ദും പറയുന്നു. മികച്ച സ്ട്രോക്കുകള്‍, ബുദ്ധിപരമായ നീക്കം എല്ലാം അവള്‍ക്ക് സ്വാഭാവികമായി വരുന്നു.- ഗോപിചന്ദ് കൂട്ടിച്ചേര്‍ത്തു. വനിതാ സിംഗിള്‍സില്‍ ഏറെ നാളായി കാത്തിരുന്ന ആ ബെഞ്ച് കരുത്തിന്റെ വരവാണ് ഇത്.
ഇനിയും കൂടുതല്‍ കൗമാര താരങ്ങള്‍ ഇന്ത്യയുടെ പതാകയേന്തും. അവസരങ്ങള്‍ കൂടുതലായി ഉണ്ടാക്കുക എന്നതുകൂടി അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്മോലിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. പ്രചോദനവും പ്രോത്സാഹനവും നല്‍കുക. വരുന്ന ഒളിംപിക്സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയാവുകയാണ് ഈ പെണ്‍കുട്ടി.