
യശസി ജയ്സ്വാൾ, റിക്കി പോണ്ടിങ്
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു തലമുറ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത‍്യൻ ക്രിക്കറ്റ് ടീം. ജൂൺ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര‍്യടനത്തിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും അഭാവത്തിൽ ശുഭ്മൻ ഗില്ലായിരിക്കും ഇന്ത‍്യയെ നയിക്കുക.
രോഹിത് ശർമയും വിരാട് കോലിയും വിരമിച്ചതോടെ ടീമിന്‍റെ ബാറ്റിങ് ഓർഡർ എങ്ങനെയായിരിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ഓപ്പണർ റോളിലേക്കും നാലാം നമ്പറിലേക്കും താരങ്ങളെ കണ്ടെത്തുകയെന്നത് ടീമിന് വലിയ വെല്ലുവിളിയായിരിക്കും.
കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും ഓപ്പണിങ് ഇറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്നാം നമ്പറിൽ സായ് സുദർശനും നാലാം നമ്പറിൽ ശുഭ്മൻ ഗില്ലും കളിക്കുമെന്നാണ് വിവരം. എന്നാൽ ഇപ്പോഴിതാ ടീമിന്‍റെ ബാറ്റിങ് ഓർഡർ പ്രവചിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ റിക്കി പോണ്ടിങ്.
സായ് സുദർശനും ജയ്സ്വാളും ഓപ്പണിങ് ബാറ്റർമാരായി ഇറങ്ങുമെന്നും കെ.എൽ. രാഹുൽ, കരുൺ നായർ ഇവരിലൊരാൾ മൂന്നാം നമ്പറിലും ഗിൽ നാലാം നമ്പറിലും കളിക്കുമെന്നും പോണ്ടിങ് പറഞ്ഞു. രാഹുലിന്‍റെ പരിചയസമ്പത്ത് മധ‍്യനിരയിൽ ഗുണം ചെയ്യുമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു. അതേസമയം ടീമിന്‍റെ ബാറ്റിങ് ഓർഡർ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ശുഭ്മൻ ഗിൽ കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നു.