
''ഡക്കറ്റിന്‍റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ഇടി കൊടുത്തേനെ''; ആകാശ് ദീപിനെതിരേ പോണ്ടിങ്
ഓവൽ: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷമുള്ള ഇന്ത‍്യൻ പേസർ ആകാശ് ദീപിന്‍റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ റിക്കി പോണ്ടിങ്. ഇന്ത‍്യക്കെതിരേ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച് ക്രോളിയും ഡക്കറ്റും ചേർന്ന് മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന് നൽകിയിരുന്നത്. എന്നാൽ മത്സരത്തിന്‍റെ 12.5 ഓവറിൽ ആകാശ് ദീപ് എറിഞ്ഞ പന്ത് റിവേഴ്സ് സ്കൂപ്പിന് ശ്രമിച്ച ഡക്കറ്റിന്‍റെ ശ്രമം പാളുകയായിരുന്നു.
പുറത്തായതിനു പിന്നാലെ ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്ന ഡക്കറ്റിന്‍റെ തോളിൽ കൈയിട്ട് ചിരിച്ചുകൊണ്ട് സംസാരിച്ചാണ് ആകാശ് ദീപ് യാത്രയയപ്പ് നൽകിയത്. ആകാശ് ദീപിന്‍റെ യാത്രയയപ്പ് കമന്‍ററി ബോക്സിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്കൈ സ്പോർട്സ് അവതാരകൻ ഇയാൻ വാർഡിനോട് സംസാരിക്കുന്നതിനിടെ പോണ്ടിങ് ആകാശ് ദീപിനെ വിമർശിച്ചത്.
ഇക്കാലത്ത് ഇത്തരത്തിലുള്ള യാത്രയയപ്പൊന്നും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. നിങ്ങളായിരുന്നു ഒരുപക്ഷേ ഡക്കറ്റിന്‍റെ സ്ഥാനത്തെങ്കിൽ ഇടി കൊടുക്കുമായിരുന്നുവല്ലെ? ഇയാൻ വാർഡിന്‍റെ ചോദ‍്യത്തിന് തീർച്ചയായും കൊടുക്കുമെന്നായിരുന്നു പോണ്ടിങ്ങിന്‍റെ മറുപടി.