

ഋഷഭ് പന്ത്
ന‍്യൂഡൽഹി: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ ഇന്ത‍്യൻസിനെതിരേ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ക‍്യാപ്റ്റൻ ഋഷഭ് പന്തിന്‍റെ ക‍്യാപ്റ്റൻസിക്കെതിരേ വലിയ രീതിയിൽ വിമർശനം ഉയരുന്നു.
മുംബൈയ്ക്കെതിരേ പരാജയപ്പെട്ടതോടെ ഇത്തവണത്തെ ഐപിഎൽ സീസണിൽ തുടർച്ചയായി ആറാം തവണയാണ് ലഖ്നൗ സൂപ്പർ ജയന്‍റ്സ് പരാജയം അറിയുന്നത്. മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക് പന്തിന്‍റെ ക‍്യാപ്റ്റൻസിയിൽ ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ മത്സരത്തിൽ വെറും അഞ്ച് ബൗളർമാരെ മാത്രം ഉപയോഗിച്ചതും ഐഡൻ മാർക്രത്തിനെ ബൗളിങ് ഓപ്ഷനായി ഉപയോഗിക്കാത്തതെന്തെന്നും പൊള്ളോക്ക് ചോദിച്ചു.
ജോഷ് ഇംഗ്ലിസിനെ ബാറ്റിങ്ങിൽ കൊണ്ടുവന്നതോടെ ഒരു ബൗളറെ നഷ്ടമായെന്നും കളി കൈവിട്ടുപോയപ്പോൾ ക‍്യാപ്റ്റനിൽ നിന്ന് വ‍്യക്തമായ പദ്ധതികളോ മുൻകൈയെടുത്തുള്ള നീക്കങ്ങളോ ഉണ്ടായില്ലെന്നും പൊള്ളോക്ക് അഭിപ്രായപ്പെട്ടു.
ചിലപ്പോൾ ഇത്തരം മത്സരങ്ങളിൽ ക‍്യാപ്റ്റനെന്ന നിലയ്ക്ക് നിങ്ങൾക്ക് ലക്ഷ‍്യബോധമില്ലാത്തതായി തോന്നാം. മുംബൈയ്ക്കു വേണ്ടി രണ്ടു താരങ്ങളും ടോപ് ഓർഡറിൽ മികച്ച പ്രകടനം കാഴ്വയ്ക്കുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് തോന്നും.
പക്ഷേ എങ്ങനെ വിക്കറ്റ് വീഴ്ത്തുമെന്നോ റൺസ് നിയന്ത്രിക്കുമെന്നോ ക‍്യാപ്റ്റന് വ‍്യക്തമായ പദ്ധതികളുണ്ടായിരുന്നില്ല. പൊള്ളോക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരേ തോൽവി അറിഞ്ഞതോടെ ലഖ്നൗവിന്‍റെ പ്ലെ ഓഫ് പ്രതീക്ഷകളും അസ്തമിച്ചു. ലഖ്നൗ ഉയർത്തിയ 229 റൺസ് വിജയലക്ഷ‍്യം മറികടന്നാണ് മുംബൈ വിജയം നേടിയത്.