
പരുക്കേറ്റ ഋഷഭ് പന്തിന് ഗ്രൗണ്ടിൽ പ്രാഥമിക ചികിത്സ നടത്തുന്നു.
ഓൾഡ് ട്രാഫഡ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിവസം ബാറ്റ് ചെയ്യുന്നതിനിടെ പരുക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് ക്രീസിൽ തിരിച്ചെത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയം. വലതു കാലിന്‍റെ പാദത്തിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.
48 പന്തിൽ 37 റൺസുമായി മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണ് ഋഷഭിനു പരുക്കേൽക്കുന്നത്. ക്രിസ് വോക്ക്സിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇൻസൈഡ് എഡ്ജ് ചെയ്ത പന്ത് നേരേ വലതു കാൽപാദത്തിൽ ശക്തിയോടെ പതിക്കുകയായിരുന്നു.
എൽബിഡബ്ല്യു അപ്പീലിൽനിന്ന് രക്ഷപെട്ടെങ്കിലും വേദനകൊണ്ട് പുളയുകയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ. നീര് വന്ന് വീർത്ത കാൽ നിലത്ത് കുത്താൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ, ബഗ്ഗിയിലാണ് ഋഷഭിനെ പുറത്തേക്കു കൊണ്ടുപോയത്.
പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്കു മാറ്റുകയും സ്കാനങ് നടത്തുകയും ചെയ്തു. പൊട്ടലുള്ളതായാണ് സംശയം. പരുക്കിന്‍റെ വിശദാംശങ്ങൾ ടീം മാനേജ്മെന്‍റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഋഷഭിന് ബാറ്റ് ചെയ്യാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ പത്ത് ബാറ്റർമാർമാരായി ചുരുങ്ങും. വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ സാധിക്കും. അതല്ലെങ്കിൽ, കെ.എൽ. രാഹുലിനെ കീപ്പിങ് ചുമതല ഏൽപ്പിക്കാം.