മുംബൈ: വിക്കറ്റ് കീപ്പറായി കളിക്കാൻ സാധിക്കുമെങ്കിൽ ഋഷഭ് പന്ത് ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. 2022 ഡിസംബറിലുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഋഷഭ് പന്ത് ചികിത്സികൾക്കു ശേഷം ഇത്തവണത്തെ ഐപിഎൽ സീസണോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
''ഋഷഭ് ഇപ്പോൾ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്, നന്നായി കീപ്പ് ചെയ്യുന്നുണ്ട്. വൈകാതെ ഞങ്ങൾ അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് പ്രഖ്യാപിക്കും. അദ്ദേഹത്തിനു ട്വന്‍റി ലോകകപ്പ് കളിക്കാൻ സാധിക്കുമെങ്കിൽ അതു നമുക്കു വലിയ കാര്യമായിരിക്കും. ഐപിഎല്ലിൽ എങ്ങനെ കളിക്കുന്നു എന്നു നോക്കാം'', ഷാ വ്യക്തമാക്കി.
അപകടത്തിൽ ഋഷഭ് പന്തിന്‍റെ വലതു കാൽമുട്ടിനാണ് ഏറ്റവും ഗുരുതരമായ പരുക്കേറ്റത്. ഇതെത്തുടർന്ന് ലിഗമെന്‍റ് പുനസൃഷ്ടിക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു. ഇതുകൂടാതെ കൈക്കുഴയ്ക്കും കാൽക്കുഴയ്ക്കും ഒടിവുമുണ്ടായിരുന്നു.
ഋഷഭ് ഐപിഎൽ കളിക്കുമെന്ന് ഡൽഹി ക്യാപ്പിറ്റൽസ് ഹെഡ് കോച്ച് റിക്കി പോണ്ടിങ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബാറ്ററായി മാത്രമായിരിക്കും കളിക്കുക എന്നായിരുന്നു അന്നത്തെ സൂചന. എന്നാൽ, ഋഷഭ് പന്ത് കീപ്പിങ് പരിശീലനവും ആരംഭിച്ചിട്ടുണ്ടെന്ന് ക്യാപ്പിറ്റൽസ് അധികൃതർ പിന്നീട് അറിയിച്ചിരുന്നു.