
രോഹിത് ശർമ
ന‍്യൂഡൽഹി: ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിനും വി.വി.എസ്. ലക്ഷ്മണിനും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത‍്യ കണ്ടെത്തിയ വൻമതിലാണ് ചേതേശ്വർ പുജാര. ദീർഘ ഇന്നിങ്സുകൾ കളിക്കാനുള്ള കഴിവാണ് മറ്റു താരങ്ങളിൽ നിന്നും പുജാരയെ വ‍്യത‍്യസ്തനാക്കുന്നത്.
നിരവധി തവണ താരത്തിന്‍റെ നീണ്ട ഇന്നിങ്സുകൾ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത‍്യൻ ടെസ്റ്റ് ടീം നായകൻ രോഹിത് ശർമ. യൂത്ത് ക്രിക്കറ്റ് മുതലുള്ള അനുഭവമാണ് രോഹിത് ശർമ പങ്കുവച്ചത്.
പുജാര ബാറ്റ് ചെയ്യുമ്പോൾ മൂന്നു ദിവസത്തോളം വരെ ഫീൽഡ് ചെയ്യേണ്ടതായി വന്നിട്ടുണ്ടെന്നും പുജാരയെ എങ്ങനെ പുറത്താക്കാമെന്നതായിരുന്നു അന്നത്തെ ടീം മീറ്റിങ്ങുകളിലെ പ്രധാന ചർച്ചയെന്നും രോഹിത് പറഞ്ഞു.
പുജാരയുടെ ഭാര‍്യ പൂജ പുബാരി എഴുതിയ ''ദ ലൈഫ് ഓഫ് ക്രിക്കറ്റേഴ്സ് വൈഫ്'' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനിടെയായിരുന്നു രോഹിത് ഇക്കാര‍്യം തുറന്നു പറഞ്ഞത്.
''എനിക്ക് 14 വയസുള്ളപ്പോഴായിരുന്നു അത്. ഗ്രൗണ്ടിൽ പോയി തിരിച്ചെത്തുമ്പോൾ എന്‍റെ മുഖത്തിന്‍റെ നിറം പൂർണമായും മാറും. പുജാര 2-3 ദിവസം ബാറ്റ് ചെയ്യുമായിരുന്നു. അദ്ദേഹത്തെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിൽ മത്സരം തോൽക്കും.
ഒരാഴ്ചയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്‍റെ മുഖത്തിന്‍റെ രൂപം മാറിയത് കണ്ട് അമ്മ ചോദിച്ചത് ഞാന്‍ ഓർക്കുന്നു. അപ്പോൾ ഞാൻ പറയും ചേതേശ്വർ പുജാരയെന്ന ബാറ്റർ മൂന്നു ദിവസമായി ബാറ്റ് ചെയ്യുകയാണെന്ന്''. രോഹിത് ശർമ പറഞ്ഞു.