2023ൽ അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രോഹിത് ശർമ എങ്ങനെ ലോകകപ്പ് ടീമിന്‍റെ ക്യാപ്റ്റനായി എന്ന ചോദ്യവും വാർത്താ സമ്മേളനത്തിൽ പരോക്ഷമായി ഉയർന്നു. ചോദ്യത്തിന്‍റെ ലക്ഷ്യം കൃത്യമായി മനസിലാക്കി തന്നെ അഗാർക്കറും രോഹിതും മറുപടിയും പറഞ്ഞു.
ക്യാപ്റ്റൻ എന്ന നിലയിൽ രോഹിതിന്‍റെ മികവ് ഒരിക്കലും സംശയിക്കപ്പെട്ടിട്ടില്ലെന്നും, അദ്ദേഹം ഈ ടീമിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട ആളല്ലെന്നും അഗാർക്കർ പറഞ്ഞു. ഓരോ ഫോർമാറ്റിലെയും പ്രധാന ടൂർണമെന്‍റുകൾ വരുമ്പോൾ മറ്റു ഫോർമാറ്റുകളിൽ വിശ്രമം അനുവദിക്കാറുണ്ട്. ട്വന്‍റി20 ലോകകപ്പിനു മുൻപ് ഏകദിന ക്രിക്കറ്റിലും സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിരുന്നു. അതുപോലെ ഏകദിന ലോകകപ്പ് നടക്കാനുള്ളതുകൊണ്ട് കഴിഞ്ഞ വർഷം ട്വന്‍റി20 മത്സരങ്ങളിൽ മുതിർന്ന താരങ്ങൾക്ക് ബ്രേക്ക് അനുവദിക്കുകയായിരുന്നു എന്നും അഗാർക്കർ വിശദീകരിച്ചു.
താൻ ട്വന്‍റി20 ക്രിക്കറ്റ് കളിക്കാതിരുന്ന കാലത്ത് അജിത് അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്നില്ല എന്ന രോഹിത് ശർമയും കൂട്ടിച്ചേർത്തു. അതിനാൽ അന്നു ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ പൂർണമായി അദ്ദേഹത്തിന് അറിവുണ്ടാകണമെന്നില്ല. ഇക്കാര്യങ്ങളെല്ലാം വ്യക്തമായ ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെട്ടതാണെന്നും രോഹിത് പറഞ്ഞു.
''ഞാൻ ക്യാപ്റ്റൻസിയിലേക്ക് തിരിച്ചു വന്നതല്ല. ഞാൻ മുൻപും ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റൻസി ഒഴിവാക്കിയ ശേഷം തിരിച്ചെടുത്തതല്ല. അതുപോലെ, ക്യാപ്റ്റനല്ലാതെയും കളിച്ചിട്ടുണ്ട്. പല ക്യാപ്റ്റൻമാർക്കു കീഴിലും കളിച്ചിട്ടുണ്ട്. അതൊന്നും എനിക്ക് വലിയ കാര്യങ്ങളല്ല'', ഉപചോദ്യങ്ങൾക്കു മറുപടിയായി രോഹിത് വിശദീകരിച്ചു.