
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഹിത് വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് നീക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്‍റെ തിരുമാനം.
''ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം എല്ലാവരോടും പങ്കുവയ്ക്കുന്നുു. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനം. വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിനത്തൽ ഇന്ത്യയ്ക്കായി കളി തുടരും''- രോഹിത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.
2013 ല്‍ വെസ്റ്റിൻഡീസിനെതിരെയാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറിയത്. പിന്നീടങ്ങോട്ട് ഇന്ത്യൻ ടെസ്റ്റ് ടീമില സ്ഥിരം അംഗമായി. 67 ടെസ്റ്റിൽ നിന്നായി 4301 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം. 12 സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ഒരു ഇരട്ട സെഞ്ചുറിയുമുണ്ട്. 40.57 ആണ് ശരാശരി.
വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ രോഹിത് നിയോഗിക്കപ്പെട്ടത്. പിന്നാലെ ഇന്ത്യ 2021-23 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തിയിരുന്നു. എന്നാൽ അടുത്തിടെ നടന്ന ന്യൂസിലന്‍ഡിനെതിരേ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സ്വന്തം സമ്പൂര്‍ണ തോല്‍വി വഴങ്ങി. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവാസ്‌കര്‍ പരമ്പരയും കൈവിട്ടു. ടെസ്റ്റ് ചാംപ്യൻസ് ഫൈനലിന് യോഗ്യത ലഭിക്കാത്തതും രോഹിത്തിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ പദവിയെ തുലാസിലാക്കി. അടുത്തിടെ ബാറ്റർ എന്ന നിലയിലും ടീമിനോ പ്രചോദിപ്പാക്കാൻ രോഹിതിന് സാധിച്ചിരുന്നില്ല. . കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ജേതാക്കളായതിന് പിന്നാലെ രോഹിത് ട്വന്‍റി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ ഇനി ഏകദിനത്തില്‍ മാത്രമേ രോഹിതിനെ ഇന്ത്യൻ കുപ്പായത്തിൽ കാണാൻ സാധിക്കൂ.