

രോഹിത് ശർമ, വീരേന്ദർ സേവാഗ്
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ പുതിയ റെക്കോഡിട്ട് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത‍്യൻ ഓപ്പണർ എന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലേക്ക് ചേർത്തത്. 361 മത്സരങ്ങളിൽ നിന്നായി 16,137 റൺസാണ് രോഹിത് അടിച്ചു കൂട്ടിയത്.
ഇതോടെ മുൻ ഇന്ത‍്യൻ ഓപ്പണിങ് ബാറ്റർ വീരേന്ദർ സേവാഗിന്‍റെ റെക്കോഡ് പഴങ്കഥയായി. 332 മത്സരങ്ങളിൽ നിന്നും 16,119 റൺസാണ് സേവാഗ് നേടിയിട്ടുള്ളത്. ഓപ്പണിങ് ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് ശ്രീലങ്കൻ താരം സനത് ജയസൂര‍്യയാണ്. 506 മത്സരങ്ങളിൽ നിന്നും 19,298 റൺസുണ്ട് താരത്തിന്.
ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് രോഹിത് ശർമ. ക്രിസ് ഗെയ്‌ൽ, ഡേവിഡ് വാർണർ, ഗ്രെയിം സ്മിത്ത് എന്നീ താരങ്ങളാണ് രോഹിത്തിന് മുന്നിലുള്ളത്. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 69 പന്തിൽ നിന്നും 9 ബൗണ്ടറിയും മൂന്ന് സിക്സും അടക്കം 79 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഇതോടെ 22.5 ഓവറിൽ ഇന്ത‍്യ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 219 റൺസ് വിജയലക്ഷ‍്യം മറികടക്കുകയും ചെയ്തു.