ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശര്‍മ ഇല്ലാതെയാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഐപിഎൽ കളിക്കാനിറങ്ങുന്നത്. ഹിറ്റ്മാനു പകരം ഹാർദിക് പാണ്ഡ്യ വരുമ്പോൾ, ടീം ഇത്തവണ ഹിറ്റാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രോഹിത്തിന് പകരം പുതിയ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചത്.
''മുംബൈ ഇന്ത്യന്‍സിന് എല്ലായ്പ്പോഴും മികച്ച നായകന്‍മാരുണ്ടായിട്ടുണ്ട്. സച്ചിന്‍ മുതല്‍ ഹര്‍ഭജന്‍ വരെ, റിക്കി പോണ്ടിങ് മുതല്‍ രോഹിത് വരെ. ടീമിനെ വിജയിപ്പിക്കുന്നതൊടൊപ്പം ഭാവിയിലും ടീമിനെ കരുത്തുറ്റതാക്കാന്‍ പോന്ന കാഴ്ചപ്പാടുള്ളവരാണവര്‍. ഈ തത്വത്തില്‍ മുറുകെപിടിച്ചുകൊണ്ടാണ് ഇപ്പോൾ ഹാര്‍ദികിനെ നായകനാക്കുന്നത്'', ടീമിന്‍റെ ഗ്ലോബല്‍ പെർഫോമൻസ് വിഭാഗം മേധാവി മഹേല ജയവര്‍ധന പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍, രോഹിതിനെ ക്യാപ്റ്റൻസിയിൽനിന്നു മാറ്റിയതും ഹാർദികിനെ പകരം കൊണ്ടുവന്നതും ടീമിനുള്ളില്‍ത്തന്നെ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട് എന്നാണ് സൂചന.
2013 മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ടീമിനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇതിൽ നാലു വട്ടവും ഹാർദികും ടീമിന്‍റെ ഭാഗമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കന്നി സീസണായ 2022ൽ അവരെ കിരീടത്തിലേക്കു നയിക്കാനും ഹാർദികിനു സാധിച്ചു. കഴിഞ്ഞ വർഷം റണ്ണറപ്പുകളുമാക്കി.
രണ്ടു സീസണുകളില്‍ ഗുജറാത്തിനായി 31 മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക് 833 റണ്‍സും 11 വിക്കറ്റും നേടിയിട്ടുണ്ട്.