
സഞ്ജു സാംസൺ, സയിം അയൂബ്
ദുബായ്: ബാബർ അസം, മുഹമ്മദ് റിസ്‌വാൻ തുടങ്ങിയ സീനിയർ താരങ്ങളില്ലാതെയാണ് ഇത്തവണ പാക്കിസ്ഥാൻ ഏഷ‍്യ കപ്പിനിറങ്ങിയത്. ബാബർ അസമിനു പകരം സയിം അയൂബെന്ന യുവതാരത്തെയാണ് പാക്കിസ്ഥാൻ ഓപ്പണിങ് ബാറ്ററായി പരിഗണിച്ചത്. സയിം അയൂബിൽ വലിയ പ്രതീക്ഷകൾ പാക്കിസ്ഥാനുണ്ടായിരുന്നുവെങ്കിലും അത് തെളിയിക്കുന്ന തരത്തിലുള്ള ഒരു ബാറ്റിങ് പ്രകടനം ഏഷ‍്യ കപ്പിൽ അദ്ദേഹത്തിൽ നിന്നും കാണാൻ കഴിഞ്ഞില്ല.
ഇന്ത‍്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുറയുടെ ഒരോവറിൽ 6 സിക്സും അടിച്ചെടുക്കാൻ സയിം അയൂബിന് സാധിക്കുമെന്നായിരുന്നു മുൻ പാക് താരം തൻവീർ അഹമ്മദ് നേരത്തെ അഭിപ്രായപ്പെട്ടത്. എന്നാലിപ്പോഴിതാ ഒരു നാണം കെട്ട റെക്കോഡ് സയിംമിനെ തേടി എത്തിയിരിക്കുകയാണ്.
ഒരു വർഷത്തിനിടെ അഞ്ച് തവണ പൂജ‍്യത്തിന് പുറത്താകുന്ന താരമായിരിക്കുകയാണ് സയിം. ഏഷ‍്യ കപ്പിലെ മൂന്നു മത്സരങ്ങളിലും താരം പൂജ‍്യത്തിനാണ് പുറത്തായത്. ഇതോടെ മലയാളി താരം സഞ്ജു സാംസാണിനൊപ്പമെത്തി.
2024ൽ 5 തവണ സഞ്ജു പൂജ‍്യത്തിന് പുറത്തായിട്ടുണ്ട്. 13 ടി20 മത്സരങ്ങൾക്കിടെയാണ് സഞ്ജു റൺസ് കണ്ടെത്താനാവാതെ മടങ്ങിയത്. സിംബാബ്‌വെയുടെ റിച്ചാർഡ് ഗാരവയാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ. 20 ടി20 മത്സരങ്ങൾ കളിച്ച ഗാരവ 6 മത്സരങ്ങളിൽ പൂജ‍്യത്തിന് പുറത്തായിട്ടുണ്ട്.