പാള്‍ (ദക്ഷിണാഫ്രിക്ക): വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്. പതിവിനു വിപരീതമായി മൂന്നാം നമ്പറിലിറങ്ങിയ താരത്തിന്റെ കന്നി സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയിക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 78 റൺസിന്‍റെ വിജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 45.5 ഓവറിൽ 218 റൺസിന് ഓൾഔട്ടായി.
പരമ്പരയിലെ അവസാന ഏകദിനത്തില്‍ അക്ഷരാര്‍ഥത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ മുന്നേറുകയായിരുന്നു. തിലക് വര്‍മയൊഴികെയുള്ള ബാറ്റര്‍മാര്‍ പരാജയപ്പെട്ട സ്ഥാനത്താണ് സഞ്ജു കത്തിക്കയറിയത്. ഋതുരാജ് ഗെയ്ക്ക്‌വാദിനു പകരം കളിച്ച അരങ്ങേറ്റക്കാരൻ ഓപ്പണർ രജത് പാട്ടീദാർ (16 പന്തിൽ 22) പുറത്തായതോടെ അഞ്ചാം ഓവറിൽ തന്നെ സഞ്ജു ക്രീസിലെത്തി. പിന്നാലെ ഇൻ ഫോം ഓപ്പണർ ബി. സായ് സുദർശൻ (10), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (21) എന്നിവരുടെ വിക്കറ്റ് കൂടി ഇന്ത്യക്കു നഷ്ടമായി. ഇതോടെ ടീമിന്‍റെ ഉത്തരവാദിത്വം സ്വയം ചുമലിലേറ്റുകയായിരുന്നു സഞ്ജു.
114 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 108 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. തിലക് വര്‍മ 52 റണ്‍സെടുത്തെങ്കിലും സ്പിന്നർമാർക്കെതിരേ റൺസ് കണ്ടെത്താൻ വിഷമിച്ചു. 77 പന്ത് നീണ്ടതായിരുന്നു തിലകിന്‍റെ ഇന്നിങ്സ്. സഞ്ജുവും തുടക്കത്തിൽ അപകടം ഒഴിവാക്കി ബാറ്റ് ചെയ്തെങ്കിലും 30 ഓവറിനു ശേഷം തന്‍റെ ഷോട്ടുകളുടെ റേഞ്ച് മുഴുവൻ പുറത്തെടുക്കുകയും റൺ നിരക്ക് ഉയർത്തുകയുമായിരുന്നു.
റിങ്കു സിങ് (27 പന്തിൽ 38), വാഷിങ്ടൺ സുന്ദർ (9 പന്തിൽ 14), അർഷ്‌ദീപ് സിങ് (2 പന്തിൽ 7 നോട്ടൗട്ട്) എന്നിവരുടെ കാമിയോകൾ സഞ്ജുവിന്‍റെ അധ്വാനം വെറുതെയാകില്ലെന്ന് ഉറപ്പാക്കി. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ചുറി നേടുന്ന എട്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്.
രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ടോണി ഡി സോർസി ഇത്തവണയും ഇന്ത്യക്ക് ഭീഷണി ഉയർത്തി. 87 പന്തിൽ 81 റൺസെടുത്ത സോർസി ക്രീസിലുള്ള സമയത്ത് ദക്ഷിണാഫ്രിക്ക വിജയ പ്രതീക്ഷയിൽ തന്നെയായിരുന്നു. എന്നാൽ, മറുവശത്ത് മറ്റൊരു ബാറ്റർക്ക് അർധ സെഞ്ചുറി പോലും നേടാനായില്ല.
9 ഓവറിൽ 30 റൺസ് വഴങ്ങിയാണ് അർഷ്‌ദീപ് സിങ് നാല് വിക്കറ്റ് വീഴ്ത്തിയത്. വിശ്രമം അനുവദിക്കപ്പെട്ട കുൽദീപ് യാദവിനു പകരം ടീമിലെത്തിയ വാഷിങ്ടൺ സുന്ദറിന്‍റെ ബൗളിങ് പ്രകടനവും നിർണായകമായി. പത്തോവർ പൂർത്തിയാക്കിയ വാഷി 38 റൺസ് മാത്രം വഴങ്ങി എയ്ഡൻ മാർക്രം (36), വിയാൻ മുൾഡർ (1) എന്നിവരുടെ നിർണായക വിക്കറ്റുകളും സ്വന്തമാക്കി. ആവേശ് ഖാനും രണ്ട് വിക്കറ്റെടുത്തപ്പോൾ മുകേഷ് കുമാർ, അക്ഷർ പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റ് കിട്ടി.