

ഇർഫാൻ പഠാൻ, സഞ്ജു സാംസൺ
ന‍്യൂഡൽഹി: കഴിഞ്ഞ മൂന്ന് ടി20 മത്സരങ്ങളിലും ആരാധകർക്ക് നിരാശ സമ്മാനിച്ച് കിട്ടിയ അവസരങ്ങൾ പാഴാക്കുമ്പോൾ മലയാളി താരം സഞ്ജു സാംസണെ ഇന്ത‍്യൻ ടീമിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ‍്യം ശക്തമായി മാറിയിരിക്കുകയാണ്. ഈ അവസരത്തിൽ സഞ്ജുവിന്‍റെ ബാറ്റിങ്ങിലെ ആ പ്രധാന പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ പേസർ ഇർഫാൻ പഠാൻ.
സഞ്ജുവിന്‍റെ ശരീരത്തിൽ നിന്നും പുറത്തേക്ക് എറിയാനാണ് ബൗളർമാർ എപ്പോഴും ശ്രമിക്കുന്നതെന്നും പന്തുകൾക്ക് സ്വിങ് ലഭിച്ചില്ലെങ്കിൽ പോലും ഓഫ് സ്റ്റംപിന് പുറത്തേക്കെറിഞ്ഞ് കൃത‍്യമായ ഒരു ലൈൻ അവർ നിലനിർത്തുന്നുണ്ടെന്നും ഇർഫാൻ പഠാൻ പറഞ്ഞു.
സഞ്ജുവിന്‍റെ ബാറ്റ് എപ്പോഴും ക്ലോസ്ഡ് ആയിരിക്കുമെന്നും ഈ സാഹചര‍്യത്തിൽ ഓഫ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ചാൽ ബാറ്റ് കൃത‍്യമല്ലാത്ത രീതിയിൽ തുറന്നു പോകുമെന്നും. ഇതു മൂലം വിക്കറ്റ് നഷ്ടപ്പെടുമെന്നും ഇർഫാൻ വ‍്യക്തമാക്കി. ജിയോ ഹോട്സ്റ്റാറിനോട് സംസാരിക്കവെയായിരുന്നു ഇർഫാൻ സഞ്ജുവിന്‍റെ പിഴവുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
അയർലൻഡിനെതിരായ ആദ‍്യ മത്സരത്തിൽ കവറുകളിലേക്ക് പന്ത് അടിക്കാൻ ശ്രമിച്ച താരം ഇൻസൈഡ് എഡ്ജ് തട്ടി ബൗൾഡ് ആകുകയായിരുന്നു. രണ്ടാം മത്സരത്തിലാകട്ടെ ഒരു ഇൻസ്വിങ്ങർ ഡെലിവറിയിലാണ് സഞ്ജു പുറത്തായത്. രണ്ടു മത്സരങ്ങളിലും രാജസ്ഥാൻ സ്വദേശിയും അയർലൻഡിനു വേണ്ടി കളിക്കുന്ന ജയ് മൂന്ദ്രയാണ് താരത്തെ മടക്കി അയച്ചത്.
ഇംഗ്ലണ്ടിനെതിരേ സഞ്ജു തകർത്താടുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും ഫലം മറ്റൊന്നായിരുന്നില്ല. പേസർ സാക്കിബ് മഹ്മൂദ് ഓഫ് സൈഡിൽ എറിഞ്ഞ പന്തിൽ കവറിൽ ക‍്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും നേടിയതാകട്ടെ വെറും 6 റൺസും.
ഇതോടെയാണ് സഞ്ജുവിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നു കേൾക്കാൻ തുടങ്ങിയത്. മികച്ച ഫോമിൽ ബാറ്റേന്തുന്ന യുവതാരം വൈഭവ് സൂര‍്യവംശി കളിക്കളത്തിന് പുറത്ത് കാത്തിരിക്കുന്നുണ്ടെന്നതാണ് സഞ്ജുവിനെ ടീമിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ‍്യം ശക്തമാകാൻ കാരണം.
വൈഭവ് സൂര‍്യവംശിയെ പുറത്തിരുത്തി സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയ ഇന്ത‍്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തിനെതിരേ മുൻ ഇന്ത‍്യൻ താരം സഞ്ജയ് മഞ്ജരേക്കറും തുറന്നടിച്ചിരുന്നു. സഞ്ജു ടി20 ഫോർമാറ്റിൽ പൂർണ പരാജയമാണെന്നും താരത്തെ പ്ലെയിങ് ഇലവനിലെടുത്തത് ടീമിന്‍റെ താളം തെറ്റിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജുവിനു പകരം വൈഭവ് കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.