
റിയാദ് : വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ (var) നിരീക്ഷണത്തിൽ ആദ്യ ആഭ്യന്തര ടൂർണമെന്‍റ് കളിക്കാനുള്ള ഭാഗ്യം ലഭിച്ച് പഞ്ചാബും സർവീസസും. റിയാദിലെ കിങ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി (santhosh trophy) ടൂർണമെന്‍റിലാണ് വാർ സേവനം പ്രയോജനപ്പെടുത്തിയത്. ആദ്യമായാണ് ഒരു ആഭ്യന്തര ടൂർണമെന്‍റിൽ വീഡിയോ അസിസ്റ്റന്‍റ് റഫറി ടെക്നോളജി ഉപയോഗിക്കുന്നത്.
സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ റഫറിമാരായ ഫൈസൽ അലക്താനിയും ഖാലിദ് അൽതുരിസുമാണു പഞ്ചാബ്-സർവീസസ് മത്സരത്തിൽ അസിസ്റ്റന്‍റ് വാർ, വാർ എന്നീ ചുമതലകൾ വഹിച്ചത്. എന്നാൽ മത്സരത്തിനിടയിൽ വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സേവനം പ്രയോജനപ്പെടുത്തേണ്ട മുഹൂർത്തമൊന്നും ഉണ്ടായില്ല.
ഇതിനു മുമ്പ് ഇന്ത്യൻ മണ്ണിൽ വാർ ടെക്നോളജി രണ്ടു വട്ടം ഉപയോഗിച്ചിട്ടുണ്ട്, 2022-ലെ എഎഫ്സി വിമൺസ് ഏഷ്യൻ കപ്പിലും, ഫിഫ അണ്ടർ സെവന്‍റീൻ വിമൺസ് വേൾഡ് കപ്പിലും. ക്രിക്കറ്റിലെ തേർഡ് അംപയർ സംവിധാനത്തിനു സമാനമായ വീഡിയോ അസിസ്റ്റന്‍റ് റഫറി ടെക്നോളജി, മത്സരങ്ങളിൽ തീരുമാനമെടുക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായം പ്രയോജനപ്പെടുത്തുന്നു.