
മെൽബൺ: കാൽപ്പന്ത് മാമാങ്കത്തിന് വേദിയാകാൻ സൗദി അറേബ്യയ്ക്ക് സാധ്യത. 2034 ലോകകപ്പ് വേദിക്കായി മത്സരിച്ചിരുന്ന ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം തെളിഞ്ഞത്. ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സൗദിയെ പിന്തുണച്ചതോടെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായിരുന്നു.
ഇന്തോനേഷ്യയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യം മലേഷ്യയ്ക്കും സിംഗപ്പൂരിനുമൊപ്പം ഓസ്‌ട്രേലിയയുമായി സംയുക്ത ലേലത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാല്‍ സൗദി അറേബ്യയ്ക്കാണ് തങ്ങളുടെ പിന്തുണയെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയതോടെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണു ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്നു പിന്‍വാങ്ങുന്നതെന്ന് ഫുട്‌ബോള്‍ ഓസ്‌ട്രേലിയ അറിയിച്ചു. 2029 ക്ലബ് ലോകകപ്പിനും 2026 ലെ വനിതാ ഏഷ്യന്‍ കപ്പിനും ആതിഥേയത്വം വഹിക്കാന്‍ ഓസ്‌ട്രേലിയ ശ്രമിച്ചേക്കും. 'ലോകത്തിലെ ഏറ്റവും പഴക്കമുള്ള വനിതാ അന്താരാഷ്ട്ര മത്സരമായ എഎഫ്‌സി വിമന്‍സ് ഏഷ്യന്‍ കപ്പ് 2026 ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ ശക്തമായ നിലയിലാണെന്ന് വിശ്വസിക്കുന്നു, തുടര്‍ന്ന് 2029 ഫിഫ ക്ലബ് ലോകകപ്പിനായി ലോക ഫുട്‌ബോളിലെ മികച്ച ടീമുകളെ സ്വാഗതം ചെയ്യുന്നു,' എഫ്എ പ്രസ്താവനയില്‍ പറഞ്ഞു.
ജൂലൈയിലും ഓഗസ്റ്റിലും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചേര്‍ന്ന് വനിതാ ലോകകപ്പ് സംഘടിപ്പിച്ചിരുന്നു. 2032 സമ്മര്‍ ഗെയിംസ് അരങ്ങേറുമ്പോള്‍, ക്വീന്‍സ്‌ലന്‍ഡ് സംസ്ഥാനമായ ബ്രിസ്‌ബേന്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരമായി മാറും.
ഇതോടെ നിലവിൽ സൗദി മാത്രമാണ് ബിഡിനായി രംഗത്തുള്ളത്. ഒക്റ്റോബർ നാലിന് ഏഷ്യ, ഓഷ്യാനിയ മേഖലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ തങ്ങൾ അപേക്ഷ നൽകിയിരുന്നതായി സൗദി അധികൃതർ അറിയിച്ചു. സൗദിയുടെ ആതിഥ്യശ്രമങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്ന് ഓസ്ട്രലിയ കൂടി ഉൾപ്പെടുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറഷൻ വ്യക്തമാക്കി.