
സന്തോഷ് കരുണാകരൻ
MV
ന്യൂഡൽഹി: കേരളത്തിന്‍റെ മുൻ ക്രിക്കറ്റ് താരം സന്തോഷ് കരുണാകരന് ആജീവനാന്ത വിലക്കേർപ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ക്രിക്കറ്റിലെ അഴിമതി തടയാൻ സന്തോഷ് കരുണാകരൻ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ കെസിഎയുടെ ശത്രുവാക്കിയത്.
ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിൽ ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് കരുണാകരൻ നേരത്തെ പരാതി നൽകിയിരുന്നു. ക്രിക്കറ്റ് അസോസിയേഷനുകളുടെ പരിഷ്കരണത്തിനു വേണ്ടിയാണ് ലോധ കമ്മിറ്റി ശുപാർശകൾ മുന്നോട്ടുവച്ചത്. ഇതു ജില്ലാ അസോസിയേഷനുകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ക്രിക്കറ്റ് അസോസിയേഷന്‍റെ ഓംബ്ഡുസ്മാനെ സമീപിക്കുകയായിരുന്നു.
എന്നാൽ, ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളെ കക്ഷി ചേർത്തില്ലെന്നു ചൂണ്ടിക്കാട്ടി ഓംബുഡ്സ്മാൻ ആവശ്യം തള്ളി. ഈ തീരുമാനം കേരള ഹൈക്കോടതിയും ശരിവച്ചു. ഇതിനു പിന്നാലെയാണ് സന്തോഷ് കരുണാകരനെ കേരള ക്രിക്കറ്റ് അസോസിയേഷൻ കരമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്തത്.
വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി, ഓംബുഡ്സ്മാന്‍റെ നിലപാട് ശരിവച്ച കേരള ഹൈക്കോടതി വിധിയെയും വിമർശിച്ചു. സന്തോഷ് കരുണാകരന്‍റെ പരാതി വീണ്ടും പരിഗണിക്കാൻ ഓംബ്ഡുസ്മാനോട് കോടതി നിർദേശിക്കുകയും ചെയ്തു.
അഡ്വ. എം.എഫ്. ഫിലിപ്പ്, കെ. പ്രമോദ് എന്നിവരാണ് സന്തോഷ് കരുണാകരനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കെസിഎയ്ക്കു വേണ്ടി അഡ്വ. കെ.സി. രഞ്ജിത്തും ഹാജരായി.