

ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ.
മുംബൈ: ബിസിസിഐ അവലോകന യോഗത്തിൽ ഇന്ത്യൻ ക്യാപ്റ്റൻമാരായ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും പങ്കെടുത്തേക്കും. കളിക്കാരുടെ പരുക്കുകളും 2027-ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളും ചർച്ചാവിഷയങ്ങളിൽ ഉൾപ്പെടുന്നു. ഇംഗ്ലണ്ട് - അയർലൻഡ് പര്യടനങ്ങൾ മാത്രമല്ല, സിംബാബ്‌വെ, ശ്രീലങ്ക പര്യടനങ്ങളും അവലോകനം ചെയ്യുമെന്നാണ് സൂചന.
ഹെഡ് കോച്ച് ഗൗതം ഗംഭീർ, ചീഫ് സെലക്റ്റർ അജിത് അഗാർക്കർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ഗില്ലും ടി20 ക്യാപ്റ്റൻ അയ്യരും പങ്കെടുക്കാനുള്ള സാധ്യതയാണ് പുതിയ വഴിത്തിരിവ്.
ഇന്ത്യയുടെ നിരാശാജനകമായ അയർലൻഡ്, യുകെ പര്യടനത്തിനു ശേഷം നടത്താനിരുന്ന അവലോകന യോഗം, ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കാരണം മാറ്റിവയ്ക്കുകയായിരുന്നു. പ്രധാന കളിക്കാരുടെ പരുക്കുകൾ സംബന്ധിച്ച ആശങ്കകൾ, ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ, 2027-ലെ ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പുകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ അജണ്ടയിൽ ഉണ്ടായേക്കാം.
ബിസിസിഐ പ്രസിഡന്‍റ് മിഥുൻ മൻഹാസും ബോർഡ് സെക്രട്ടറി ദേവജിത് സൈകിയയും നേതൃത്വം നൽകുന്ന യോഗത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാവിയും ചർച്ച ചെയ്തേക്കും.
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന അടുത്ത വർഷത്തെ ഏകദിന ലോകകപ്പിൽ കളിക്കാനുള്ള തന്‍റെ ആഗ്രഹം 39 വയസുകാരനായ രോഹിത് തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ബിസിസിഐക്കും സെലക്റ്റർമാർക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ജൂലൈയിൽ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ, അടുത്ത ലോകകപ്പിൽ രോഹിത് കളിക്കുന്നതിനോട് സെലക്റ്റർമാർക്കു താത്പര്യമില്ലെന്നും ലോർഡ്സിലെ ഏകദിനം അദ്ദേഹത്തിന്‍റെ അവസാന അന്താരാഷ്ട്ര മത്സരമാകുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ, ബിസിസിഐ ഈ വാർത്ത പാടേ തള്ളിക്കളയുകയും ചെയ്തു. മത്സരത്തിൽ രോഹിത് സെഞ്ചുറിയും നേടിയതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകുകയും ചെയ്തു.