

ശുഭ്മൻ ഗിൽ
ഗോഹട്ടി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗോഹട്ടിയിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ ഗില്ലിനു പകരം വൈസ് ക‍്യാപ്റ്റൻ ഋഷഭ് പന്തായിരിക്കും ടീമിനെ നയിക്കുക. മത്സരം ശനിയാഴ്ച തുടങ്ങും.
ഗിൽ കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് വ‍്യക്തമാക്കിയതായാണ് വിവരം. ഒരാഴ്ചകൂടി താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്. ഗിൽ കളിച്ചില്ലെങ്കിൽ സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവരിലൊരാൾ പ്ലെയിങ് ഇലവനിലെത്തും.
അതേസമയം, ഡോക്റ്ററുടെ ഉപദേശം ധിക്കരിച്ച് ഗിൽ ടീമിനൊപ്പം ചേരാൻ ഗോഹട്ടിയിലേക്കു പോയതും ചർച്ചയായിട്ടുണ്ട്. കഴുത്തിനു പരുക്കേറ്റിരിക്കുന്നതിനാൽ വിമാന യാത്ര ഒഴിവാക്കാനായിരുന്നു ഡോക്റ്റർമാരുടെ നിർദേശം.
എന്നാൽ, മറ്റു ടീമംഗങ്ങൾ പോയ ശേഷം ഗിൽ തനിയേ ഗോഹട്ടിക്കു പുറപ്പെടുകയായിരുന്നു. കളിക്കാനിറങ്ങിയില്ലെങ്കിലും ടീമിനൊപ്പം ഉണ്ടാവണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്നാണ് ഇതിനു കിട്ടുന്ന അനൗദ്യോഗിക വിശദീകരണം. അതിനാൽ തന്നെ, മത്സരമുള്ള സമയത്ത് ടീമംഗങ്ങൾ ഒരുമിച്ചു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്ന നിബന്ധന ലംഘിച്ചതിന് ഗില്ലിനെതിരേ ബിസിസിഐ നടപടിയെടുക്കാൻ സാധ്യതയില്ല.
ആദ‍്യ ടെസ്റ്റിൽ 30 റൺസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനാൽ ഗോഹട്ടിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത‍്യക്ക് നിർണായകമാണ്. രണ്ടാം ടെസ്റ്റിൽ സമനില വഴങ്ങുകയോ തോൽവിയറിയുകയോ ചെയ്താൽ പരമ്പര നഷ്ടമാകും.