

ക്വിന്‍റൺ ഡി കോക്ക്
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാന് 188 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക 187 റൺസ് അടിച്ചെടുത്തു.
28 പന്തിൽ 5 ബൗണ്ടറിയും 4 സിക്സും പറത്തി മികച്ച പ്രകടനം പുറത്തെടുത്ത റയാൻ റിക്കിൾടണാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. റിക്കൾടണു പുറമെ ക്വിന്‍റൺ ഡി കോക്ക് 41 പന്തിൽ 59 റൺസും ഡിവാൾഡ് ബ്രെവിസ് 19 പന്തിൽ 23 റൺസും നേടി.
അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായ്‌യും റാഷിദ് ഖാനും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫസൽഹഖ് ഫാറൂഖി ഒരു വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി, നൂർ അഹ്മദ് എന്നിവർക്ക് വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 12 റൺസ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി.
എന്നാൽ രണ്ടാം വിക്കറ്റിൽ ഡി കോക്ക്- റിക്കിൾടൺ സഖ‍്യം ചേർത്ത 100 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ സ്കോർ ഉയർന്നു. പക്ഷേ മത്സരത്തിന്‍റെ 12.4 ഓവറിൽ ഡി കോക്കിനെ പുറത്താക്കികൊണ്ട് റാഷിദ് ഖാൻ കൂട്ടുകെട്ട് പൊളിച്ചത് ടീമിന് തിരിച്ചടിയായി.
ഉടനെ തന്നെ റിക്കിൾടണെയും റാഷിദ് ഖാൻ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായെങ്കിലും ഡേവിഡ് മില്ലർ (15 പന്തിൽ 20 റൺസ് നോട്ടൗട്ട്), മാർക്കോ യാൻസൻ ( 7 പന്തിൽ 16 റൺസ്) എന്നിവർ ചേർന്ന് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.