വാതുവയ്പ്പ്: ശ്രീശാന്ത് കുറ്റവിമുക്തനല്ലെന്ന് കെസിഎ | Video story
സ്വന്തം ലേഖകൻ
കൊച്ചി: വാതുവയ്പ്പുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് കോടതി റദ്ദാക്കിയെന്നു കരുതി ഈ വിഷയത്തിൽ എസ്. ശ്രീശാന്ത് കുറ്റവിമുക്തനല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. വാതുവയ്പ്പ് ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. ബിസിസിഐ ഓംബുഡ്സ്മാൻ ഇത് ഏഴു വർഷമായി കുറയ്ക്കുകയാണു ചെയ്തിട്ടുള്ളത്. ഇങ്ങനെയുള്ള ശ്രീശാന്ത് കേരള ക്രിക്കറ്റർമാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ സെക്രട്ടറിയുടെ ഓഫിസ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജു സാംസണെ പിന്തുണച്ചതിനല്ലെന്നും, അസോസിയേഷനെതിരേ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണെന്നും ഇതിൽ വിശദീകരിക്കുന്നു.
കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്‍റെ സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്ക്കെതിരേ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്നും ആരോപിക്കുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്‍റെ കറുത്ത അദ്ധ്യായമായിരുന്ന വാതുവെപ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉൾപ്പടെ ഉള്ള മത്സങ്ങളിൽ KCA വീണ്ടും അവസരങ്ങൾ നല്‍കിയത് അസോസിയേഷന്‍റെ സംരക്ഷക നിലപാടുകൊണ്ടു മാത്രമാണ്. വാതുവയ്പ്പിൽ ഉൾപ്പെട്ട മറ്റു താരങ്ങളോട് അവരുടെ അസോസിയേഷനുകൾ ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാൽ അറിയാവുന്നതാണെന്നും കെസിഎ.
സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന് ശ്രീശാന്തിന്‍റെ ചോദ്യം അപഹാസ്യമാണെന്നും വാർത്താക്കുറിപ്പിലുണ്ട്. സജ്ന സജീവന്‍, മിന്നു മണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യൻ അണ്ടർ 19 വേൾഡ് കപ്പ് ജേതാക്കളുടെ ടീമിൽ വി.ജെ. ജോഷിത, അണ്ടർ 19 ടീമില്‍ സി.എം.സി. നജ്‌ല, പുരുഷ അണ്ടർ 19 ഏഷ്യ കപ്പ് ടീമില്‍ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരള ക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായിമയായി കാണുന്നു എന്നും കെസിഎ.