ഹൈദരാബാദ്: മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കി സണ്‍റൈസേഴ്‌സ്. ടോസ് ലഭിച്ച മുംബൈ സൺറൈസേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 277 റണ്‍സ് അടിച്ചുകൂട്ടി. ബംഗളൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ പുനെയ്ക്കെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് നേടിയ 263 റണ്‍സാണ് ഇതോടെ പഴംകഥയായത്. മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് 130 റണ്‍സിന് വിജയിച്ചിരുന്നു.
ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ലാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ മികച്ച പ്രകടനമാണ് സൺറൈസേഴ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ജസ്പ്രീത് ബുമ്രയൊഴികെ മുംബൈ ബൗളിംഗ് നിരയിൽ ബാക്കി എല്ലാവർക്കും കണക്കിന് അടികിട്ടി. ഒരു വിക്കറ്റ് വീഴ്ത്തിയ നായകൻ ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറിൽ 46 റൺസ് വിട്ടുകൊടുത്തു.