

അയർലൻഡിനെതിരേ ശ്രീലങ്കൻ ബാറ്റർ കാമിന്ദു മെൻഡിസിന്‍റെ ഷോട്ട്.
കൊളംബോ: ഐസിസി മെൻസ് ടി20 ലോകകപ്പിൽ, സഹ ആതിഥേയരായ ശ്രീലങ്കയ്ക്ക് ജയത്തോടെ തുടക്കം. അയർലൻഡിനെതിരേ ഇരുപത് റൺസിന്‍റെ സുരക്ഷിത വിജയമാണ് അവർ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 163 റൺസേ നേടാൻ സാധിച്ചുള്ളൂ. എന്നാൽ, ഐറിഷ് മറുപടി 19.5 ഓവറിൽ 143 റൺസിൽ അവസാനിക്കുകയായിരുന്നു.
ടെസ്റ്റ് സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന കാമിന്ദു മെൻഡിസ് 19 പന്തിൽ 44 റൺസെടുത്ത് പ്ലെയർ ഒഫ് മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു. 43 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസ് ആണ് ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ അയർലൻഡിന് സ്റ്റാർ ഓപ്പണറും ക്യാപ്റ്റനുമായ പോൾ സ്റ്റർലിങ്ങിനെ (6) വേഗത്തിൽ നഷ്ടമായി. തുടർന്ന് റോസ് അഡയറും (34) ഹാരി ടെക്റ്ററും (40) ചേർന്ന് ടീമിന് ഉറച്ച അടിത്തറയിട്ടു. എങ്കിലും അഡയർ പുറത്തായതോടെ ഐറിഷ് ഇന്നിങ്സിന്‍റെ ലക്ഷ്യം തെറ്റി. പിന്നെ വന്നവരിൽ വിക്കറ്റ് കീപ്പർ ലോക്കൻ ടക്കറും (21) കർട്ടിസ് കാംഫറും (13) മാത്രമാണ് രണ്ടക്ക സ്കോർ നേടിയത്.
ശ്രീലങ്കയ്ക്കു വേണ്ടി ന്യൂബോളെടുത്ത സ്പിന്നർ മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദുശ്മന്ത ചമീരയും മതീശ പതിരണയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.