
പതറിയെങ്കിലും വീഴാതെ ലങ്ക; ഹോങ്കോങ്ങിനെതിരേ ജയം
ദുബായ്: ഹോങ്കോങ്ങിനെതിരായ ഏഷ‍്യ കപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. നാലു വിക്കറ്റിനാണ് ശ്രീലങ്ക ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് നിശ്ചിത 20 ഓവറിൽ ഉയർത്തിയ 150 റൺസ് വിജയലക്ഷ‍്യം ശ്രീലങ്ക 18.5 ഓവറിലാണ് മറികടന്നത്. 44 പന്തിൽ 6 ബൗണ്ടറിയും 2 സിക്സറുകളും പറത്തി 68 റൺസ് നേടിയ പാത്തും നിസങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
ടൂർണമെന്‍റിൽ രണ്ടു മത്സരങ്ങളിലും വിജയിച്ചതോടെ ശ്രീലങ്ക സൂപ്പർ ഫോർ ഉറപ്പിച്ചെന്ന് പറയാം. അതേസമയം 3 മത്സരങ്ങളിലും തോൽവിയറിഞ്ഞ ഹോങ്കോങ് ടൂർണമെന്‍റിൽ നിന്നും പുറത്തായി. പുറത്തായെങ്കിലും മികച്ച പ്രകടനമായിരുന്നു ശ്രീലങ്കയ്ക്കെതിരേ ഹോങ്കോങ് കാഴ്ചവച്ചത്. 38 പന്തിൽ നിന്നും 52 റൺസ് നേടിയ നിസാഖാത് ഖാന്‍റെ പ്രകടന മികവിലാണ് ഹോങ്കോങ് ശ്രീലങ്കയ്ക്കെതിരേ ഭേദപ്പെട്ട സ്കോർ ഉയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ടീം സ്കോർ 26ൽ നിൽക്കെ കുശാൽ മെൻഡിസിനെ (11) നഷ്ടമായെങ്കിലും നിസങ്കയുടെ പ്രകടനത്തിൽ ടീം സ്കോർ മുന്നോട്ട് പോയി. എന്നാൽ 15.1 ഓവറിൽ നിസങ്ക പുറത്താവുകയും തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തതോടെ ലങ്ക പ്രതിരോധത്തിലായി. അവസാന നിമിഷം ഒന്ന് പതറിയെങ്കിലും 9 പന്തിൽ 20 റൺസ് അടിച്ചു കൂട്ടിയ വാനിന്ദു ഹസരങ്കയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ദുഷ്മന്ത ചമീര രണ്ടും വാനിന്ദു ഹസരങ്ക, ദസുൻ ഷാനക എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.