
സിഡ്നി: ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാകിസ്ഥാനിലെ മൂന്ന് വേദികളിലും ദുബായിലെ ഒരു വേദിയിലുമായി നടക്കുന്ന ഐസിസി ചാംപ‍്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. നായകനായിരുന്ന പാറ്റ് കമ്മിൻസ് പരുക്ക് മൂലം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റീവ് സ്മിത്തിനെ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി നിയമിച്ചത്.
വ‍്യക്തിപരമായ കാരണങ്ങളാൽ ടൂർണമെന്‍റിൽ നിന്നും പേസർ മിച്ചർ സ്റ്റാർക്കും പിന്മാറി. പാറ്റ് കമ്മിൻസും ജോഷ് ഹേസിൽ വുഡും ടീമിലില്ലാത്തതിനാൽ മിച്ചൽ സ്റ്റാർക്കിലായിരുന്നു ഓസീസിന്‍റെ ഏക പ്രതീക്ഷ.
അടുത്തിടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ‍്യാപിച്ച മാർക്കസ് സ്റ്റോയിനിസിന്‍റെ വിരമിക്കലും ടീമിൽ നിരവധി മാറ്റങ്ങൾക്ക് ഇടയാക്കി. മിച്ചൽ സ്റ്റാർക്കിന്‍റെ തിരുമാനത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് മുൻ ഓസീസ് നായകനും ടീം സെലക്ഷൻ ചെയർമാനുമായ ജോർജ് ബെയ്‌ലി അറിയിച്ചു.
രാജ‍്യത്തിനായി സ്റ്റാർക്ക് നടത്തിയ പ്രകടനങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. സ്റ്റാർക്കിന്‍റെ അഭാവത്തിൽ മറ്റൊരു താരത്തിന് വ‍്യക്തി മുദ്ര പതിപ്പിക്കാൻ അവസരമാകുമെന്നും ബെയ്‌ലി പറഞ്ഞു.
ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ‍്യൻസ് ട്രോഫി മത്സരത്തിൽ 22ന് ഇംഗ്ലണ്ടിനെതിരേയാണ് ഓസ്ട്രേലിയയുടെ ആദ‍്യ മത്സരം. അതേസമയം കമ്മിൻസും ഹേസിൽവുഡും അടുത്ത മാസം തുടങ്ങുന്ന ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന കാര‍്യവും സംശയത്തിലാണ്.
ഓസ്ട്രേലിയ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, അലക്സ് കാരി, ബെന്‍ ഡ്വാര്‍സ്യൂസ്, നഥാന്‍ എല്ലിസ്, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മാര്‍നസ് ലബുഷെയ്നെ, ഗ്ലെന്‍ മാക്സ്വെല്‍, തന്‍വീര്‍ സംഗ, മാത്യൂ ഷോര്‍ട്ട്, ആദം സാംപ