ദുബൈ: സ്റ്റോപ്പ് ക്ലോക്ക് നിയമം ഉടൻ നടപ്പാക്കാന്‍ ഒരുങ്ങി ഐസിസി. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ചട്ടം ജൂണില്‍ വെസ്റ്റ് ഇൻഡീസിലും അമെരിക്കയിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പോടെ ക്രിക്കറ്റിന്‍റെ ഭാഗമാക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്.
മത്സരം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഓവറുകള്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് ക്ലോക്ക് പ്രദര്‍ശിപ്പിക്കുന്നതാണ് പരിഷ്കാരം. ഫീല്‍ഡിങ് ടീമിനെ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്. 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ എറിഞ്ഞ് തുടങ്ങിയിരിക്കണം. ഒരു ഓവര്‍ കഴിഞ്ഞാല്‍ അമ്പയര്‍ ഉടന്‍ തന്നെ ടൈമര്‍ സ്വിച്ച് ഓണ്‍ ചെയ്ത് മത്സരം സമയബന്ധിതമായി പൂര്‍ത്തിയാകുന്നു എന്ന് ഉറപ്പാക്കണം. 60 സെക്കന്‍ഡ്സ് റൂള്‍ പാലിച്ചില്ലെങ്കില്‍ ആദ്യ രണ്ടുതവണ അമ്പയര്‍ ഫീല്‍ഡിങ് ടീമിന് താക്കീത് നല്‍കും.
തുടര്‍ന്നും വ്യവസ്ഥ ലംഘിച്ചാല്‍ ഓരോ ചട്ടലംഘനത്തിനും ഫീല്‍ഡിങ് ടീമിന് അഞ്ചു റണ്‍സ് വീതം പെനാല്‍റ്റി ചുമത്താന്‍ അമ്പയറിന് അധികാരം നല്‍കുന്നതാണ് പരിഷ്കാരം. ബാറ്റിങ് ടീം കാരണമാണ് 60 സെക്കന്‍ഡ്സ് റൂള്‍ നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതെങ്കില്‍ തീരുമാനമെടുക്കാന്‍ അമ്പയറിന് വിവേചനാധികാരം നല്‍കിയിട്ടുണ്ട്. ഡിആര്‍എസ് കോള്‍ വന്നാലും മറ്റു കാരണങ്ങളാലും വൈകിയാലും തീരുമാനം അമ്പയറില്‍ നിക്ഷിപ്തമായിരിക്കും.