

ഇമ്രാൻ ഖാൻ, സുനിൽ ഗവാസ്കർ
ന‍്യൂഡൽഹി: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ക‍്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാന് വിദഗ്ധ ചികിത്സ ലഭ‍്യമാക്കണമെന്നാവശ‍്യപ്പെട്ട് ഐതിഹാസിക ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ അടക്കമുള്ള ലോക ക്രിക്കറ്റിലെ 14 ക‍്യാപ്റ്റൻമാർ ഒപ്പിട്ട നിവേദനം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നൽകി.
ഇമ്രാൻ ഖാന്‍റെ വലതു കണ്ണിന്‍റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടമായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സുനിൽ ഗവാസ്കർ അടക്കമുള്ളവർ പാക് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഇമ്രാൻ ഖാന്‍റെ കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകൾ വല്ലാതെ വേദനിപ്പിച്ചെന്നും നിവേദനത്തിൽ പറയുന്നു.
ജയിൽ അധികൃതർ ഇമ്രാൻ ഖാന് ചികിത്സ നിഷേധിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ‍്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ മാനസികമായും ശാരീരികമായും തളർത്താനുള്ള പാക് സർക്കാരിന്‍റെ ശ്രമമാണിതെന്ന് ഇമ്രാൻ ഖാന്‍റെ അനുയായികൾ പ്രതികരിച്ചിരുന്നു.