
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അവസാനമായി 2019 ഓഗസ്റ്റിലാണ് താരം വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചത്. 2012-ല്‍ ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിൽ അംഗമായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നരെയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ''വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം കളിച്ചിട്ട് നാല് വര്‍ഷമാകുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. പൊതുവെ ഞാന്‍ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളാണ്. എന്നാല്‍ വ്യക്തിപരമായ ജീവിതത്തില്‍ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അവരെല്ലാം എന്‍റെ കരിയറില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനായി കളിക്കുക എന്നത് എന്‍റെ സ്വപ്നമായിരുന്നു. എല്ലാവര്‍ക്കും ഒരുപാട് നന്ദി'', നരെയ്ന്‍ കുറിച്ചു.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി അത്ര മികച്ച ബന്ധമല്ല നരെയ്നുള്ളത്. പലതവണ ബോര്‍ഡുമായി ഉടക്കിയ താരത്തെ പലപ്പോഴും ടീമില്‍ പരിഗണിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ നരെയ്ന്‍ ദീര്‍ഘകാലമായി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചുവരികയാണ്.നിലവില്‍ നരെയ്ന്‍ സൂപ്പര്‍ 50 കപ്പില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
താരം ഇതിനോടകം ലോകത്തിലെ ഒട്ടുമിക്ക ക്രിക്കറ്റ് ലീഗുകളുടെയും ഭാഗമായിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനായി ആറ് ടെസ്റ്റുകള്‍ കളിച്ച നരെയ്ന്‍ 21 വിക്കറ്റുകള്‍ നേടി. 65 ഏകദിനത്തില്‍ നിന്ന് 92 വിക്കറ്റും 51 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് 52 വിക്കറ്റും സ്വന്തമാക്കി.