

സൺറൈസേഴ്സ് ഹൈദരാബാദ്
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 169 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ നിന്നും 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് അടിച്ചെടുക്കാനെ ഗുജറാത്തിന് സാധിച്ചുള്ളൂ. 44 പന്തിൽ 5 ബൗണ്ടറിയും 2 സിക്സും അടക്കം 61 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ സായ് സുദർശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ.
സൺറൈസേഴ്സിനു വേണ്ടി പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റ് പിഴുതു. മറ്റു ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്താനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് അത്ര ശുഭകരമായ ഒരു തുടക്കമല്ല ലഭിച്ചത്. 2.2 ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിനെ ടീമിന് നഷ്ടമായി.
7 പന്തിൽ നിന്നും 5 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ‍്യം. പിന്നാലെയെത്തിയ ജോസ് ബട്ട്ലർ (7) 5.1 ഓവറിൽ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. പവർ പ്ലേ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. നാലാമനായി ബാറ്റിങ്ങിനിറങ്ങിയ നിഷാന്ത് സിന്ധു (14 പന്തിൽ 22) കാഴ്ചവച്ച മിന്നൽ പ്രകടനം ടീമിന് ആശ്വാസമേകി.
എന്നാൽ സായ്ക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാൻ നിഷാന്തിനും സാധിച്ചില്ല. അതിനു മുന്നേ പാറ്റ് കമ്മിൻസ് താരത്തെ ഗ‍്യാലറിയിലേക്ക് പറഞ്ഞയച്ചു. വിക്കറ്റ് നഷ്ടപ്പെടുത്താതെ സായ് ഒരു വശത്ത് നിലയുറപ്പിച്ചതോടെയാണ് ഗുജറാത്തിന് അൽപ്പമെങ്കിലും ഭേദപ്പെട്ട റൺസ് നേടാൻ കഴിഞ്ഞത്. 16.2 ഓവറിലാണ് സായ് സുദർശൻ പുറത്താകുന്നത്. വാഷിങ്ടൺ സുന്ദർ 33 പന്തിൽ നിന്നും 7 ബൗണ്ടറിയും ഒരു സിക്സും അടക്കം 50 റൺസ് അടിച്ചെടുത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഗുജറാത്ത് ടൈറ്റൻസിന്‍റെ സ്കോർ 160 കടന്നു.