

ലോകകപ്പിനായി മൂന്നു മാസത്തെ ഡയറ്റ്, ചീറ്റ് മീലായി സഞ്ജു ചോദിച്ചത് പഴങ്കഞ്ഞിയും ചമ്മന്തിയും
ടി20 ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച് രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സഞ്ജു സാംസണിനെക്കുറിച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള പങ്കുവെച്ച കുറിപ്പാണ്. ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചതിനു ശേഷം സഞ്ജു ആവശ്യപ്പെട്ട ചീറ്റ് മീലിനെക്കുറിച്ചാണ് കുറിപ്പ്.
മുംബൈയിൽ വച്ചുനടന്ന മത്സരത്തിന് ശേഷം സഞ്ജുവിന്‍റെ മാനേജരായ ഇഖ്ലാസ് സുരേഷ് പിള്ളയെ വിളിച്ച് പഴങ്കഞ്ഞിയും മീനും കപ്പയും ചമ്മന്തിയും കിട്ടുമോ എന്ന് ചോദിക്കുകയായിരുന്നു. ലോകകപ്പിനായി മൂന്നു മാസത്തിലേറെയായി സഞ്ജു ഡയറ്റിലായിരുന്നു. താരത്തിന്‍റെ ആവശ്യം അറിഞ്ഞതോടെ ഉടൻ തന്‍റെ സുഹൃത്തിനെ വിളിച്ച് ഭക്ഷണം ഏർപ്പാടാക്കി എന്നാണ് സുരേഷ് പിള്ള കുറിച്ചത്.
സുരേഷ് പിള്ളയുടെ കുറിപ്പ് വായിക്കാം
മാർച്ച് 2. വൈകുന്നേരം 7 മണി. സഞ്ജുവിന്റെ മാനേജറും സന്തതസഹചാരിയുമായ ഇഖ്‌ലാസിന്‍റെ ഒരു കോൾ. “ചേട്ടാ… വെസ്റ്റ് ഇൻഡീസിനെതിരെ കളി തകർത്തു. ചങ്ങായി വളരെ ഹാപ്പിയാണ്. ഞങ്ങൾ ഇപ്പോൾ മുംബൈയിലാണ്. മൂന്ന് മാസത്തിലേറെയായി ഡയറ്റ് മീലാണ്… ഇന്നൊരു cheat meal വേണം. കുറച്ചു പഴങ്കഞ്ഞിയും മീനും കപ്പയും ചമ്മന്തിയും കിട്ടുമോ?” മുംബൈയിൽ, വൈകുന്നേരം ഏഴുമണിക്ക്… പഴങ്കഞ്ഞി!
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “പഴങ്കഞ്ഞി കിട്ടില്ല… പക്ഷേ കഞ്ഞിയും കപ്പയും മീനും സെറ്റ് ആക്കാം.” ഫോൺ വച്ച ഉടനെ മുംബൈയിലെ എന്‍റെ സുഹൃത്തും സൊസൈറ്റി ഹോട്ടൽ ഉടമയുമായ റസ്സാക്ക് ഇക്കയെ വിളിച്ചു.
കാര്യം പറഞ്ഞതും, ഒരു മിനിറ്റ് പോലും വൈകിക്കാതെ മൂന്ന് പേർക്കുള്ള കഞ്ഞി, കപ്പ, മീൻകറി, മത്തി പൊരിച്ചത്, ചമ്മന്തി, പപ്പടം എല്ലാം പാക്ക് ചെയ്ത് St. Regis Mumbai ൽ എത്തിച്ചു.
വിമർശകരുടെ വായടപ്പിച്ച് ലോകകപ്പ് ഉയർത്തിയ ആ യാത്രയിൽ സഞ്ജു നടത്തിയ ത്യാഗങ്ങൾ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഫോൺ ഓഫ് ചെയ്തും, സോഷ്യൽ മീഡിയയിൽ നിന്ന് അകന്നും, മാസങ്ങളോളം നീണ്ട തപസ്യ. അതിന്റെ ഫലമാണ് ഇന്ന് ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന ആ അഭിമാന നിമിഷം.
ഇന്നലെ വൈകിട്ട് വീണ്ടും ഒരു കോൾ. “ചേട്ടാ… ഞങ്ങൾ കൊച്ചിയിൽ എത്തി. രാവിലെ ഡൽഹിയിലേക്ക് പോകണം… ഇന്ന് രാത്രി അങ്ങോട്ട് വരാം.”
സഞ്ജു കൊച്ചിയിൽ വന്നാൽ ഒരു കാര്യം ഉറപ്പാണ് RCP യിൽ ഒരു ഡിന്നർ. ബാൽക്കണിയിൽ അഞ്ചുപേർക്കുള്ള ഒരു പ്രൈവറ്റ് ടേബിൾ സെറ്റ് ചെയ്തു. രാത്രി 9:30 ന് സഞ്ജുവും ചാരുവും ഇഖ്‌ലാസും സുഹൃത്തുക്കളും എത്തി.
പിന്നെ… രാത്രി 12 മണിവരെ ഭക്ഷണവും ചിരിയും, വേൾഡ് കപ്പിന്‍റെ അകത്തളത്തിലെ കഥകളും — ഒരു മനോഹരമായ രാത്രി. എത്രാമത്തെ തവണയാണ് സഞ്ജുവിന് ഞാൻ ഭക്ഷണം ഒരുക്കുന്നത് എന്ന് എനിക്കുതന്നെ ഓർമ്മയില്ല. പക്ഷേ ഓരോ തവണയും അത് ഒരു പ്രത്യേക അനുഭവം തന്നെ.
ഇനി അടുത്ത അങ്കം IPL! മഞ്ഞക്കടലിരമ്പുന്ന ചെപ്പോക്കിൽ, നമ്മുടെ സഞ്ജു രാജകീയമായ അരങ്ങേറ്റം കുറിക്കുന്നതും, ചെന്നൈ സൂപ്പർ കിങ്സിന്റെ രാജകുമാരനായി കളം നിറയുന്നതും കാണാൻ ഓരോ മലയാളിയും കാത്തിരിക്കുന്നു. ചെറുപ്പത്തിൽ തിരുവനന്തപുരം തെരുവുകളിൽ ബാറ്റ് പിടിച്ച് സ്വപ്നം കണ്ട ആ കുട്ടി, ഇന്ന് ലോക വേദിയിൽ മലയാളികളുടെ അഭിമാനമായി നിൽക്കുന്നു.
പോയി തകർത്താടി വാ മോനേ… നിന്നെ കാണുമ്പോൾ ഓരോ മലയാളിക്കും തോന്നുന്നത് ഒരേയൊരു കാര്യം “ഇവൻ നമ്മുടെ സ്വന്തം മുത്താണ്.”
All the best Sanju!
Go rule the IPL!