
ദുബായ്: ഏഷ്യാ കപ്പിലെ തങ്ങളുടെ കന്നിപ്പോരിൽ ആതിഥേയരായ യുഎഇയെ നേരിടാൻ ഇന്ത്യ ഒരുങ്ങവെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകൾ ബാറ്റർ സഞ്ജു സാംസണിൽ. സഞ്ജുവിന് ഫൈനൽ ഇലവനിൽ ഇടമുണ്ടാകുമോ, ഓപ്പണർ സ്ഥാനം ലഭിക്കുമോ എന്നീ ചോദ്യങ്ങൾ അവശേഷിക്കുന്നു. വൈസ് ക്യാപ്റ്റൻ പദവിയോടെ ശുഭ്മാൻ ഗിൽ ഇന്ത്യൻ നിരയിൽ ഇടംപിടിച്ച സാഹചര്യത്തിൽ സഞ്ജു പുറത്തിരിക്കുമെന്നാണ് ഒരുകൂട്ടർ പറയുന്നത്. ഫിനിഷറുടെ റോൾ ജിതേഷ് ശർമയ്ക്കു നൽകുമെന്നും മറ്റൊരു നിരീക്ഷണം.
ബുധനാഴ്ചയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ യുഎഇയാണ് എതിരാളികൾ. ടൂർണമെന്‍റിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ് നിലനിർത്തുന്ന രീതിയിലാണ് പ്രതികരിച്ചത്.
സഞ്ജുവിനെ നമ്മൾ നന്നായി നോക്കുന്നുണ്ട്. ആശങ്ക വേണ്ട. മത്സരദിവസം ശരിയായ തീരുമാനമെടുക്കുമെന്നായിരുന്നു സൂര്യകുമാറിന്‍റെ മറുപടി.
ടൂർണമെന്‍റിൽ ഇന്ത്യയാണോ ഫേവറിറ്റുകൾ എന്ന ചോദ്യത്തിന്- ആരു പറഞ്ഞു, ഞാനത് കേട്ടില്ലെന്നായിരുന്നു ക്യാപ്റ്റൻ സൂര്യയുടെ പ്രതികരണം.
മികച്ച തയാറെടുപ്പോടെയാണ് ഇന്ത്യൻ ടീം എത്തിയിരിക്കുന്നത്. ജനുവരി-ഫെബ്രുവരി കാലയളവിലാണ് ഇന്ത്യ അവസാനം ട്വന്‍റി20 പരമ്പര കളിച്ചത്. അതിനുശേഷം ടീം അംഗങ്ങളെല്ലാം ഐപിഎല്ലിൽ കളംതൊട്ടു. ജൂണിന് ശേഷം ആദ്യമായാണ് ടി20 ടീം കളിക്കാനിറങ്ങുന്നതെന്നും സൂര്യകുമാര്‍ കൂട്ടിച്ചേർത്തു.