ത്രില്ലറില്‍ വീണ് ഇന്ത്യ: അയര്‍ലന്‍ഡിനെതിരേ പരമ്പര നഷ്ടം

ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് അയ്യരുടെ അരങ്ങേറ്റം പരമ്പര തോല്‍വിയോടെയാണെന്നത് ഇന്ത്യയുടെ നിരാശയേറ്റി
Ireland team

അയര്‍ലന്‍ഡ് ടീം

Updated on

ബെല്‍ഫാസ്റ്റ്: വാശിയേറിയ പോരാട്ടം കാഴ്ച വച്ചെങ്കിലും ഭാഗ്യം അയര്‍ലന്‍ഡിനെ തുണച്ചതോടെ ഇന്ത്യയ്ക്ക് ടി20 ക്രിക്കറ്റ് പരമ്പര നഷ്ടമായി. രണ്ടു മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് സമനില പിടിക്കാന്‍ രണ്ടാമത്തെ മത്സരം ഏറെ നിര്‍ണായകമായിരുന്നു. ഏറെ ആവേശകരമായ മത്സരത്തില്‍ അവസാനം വരെ ഇന്ത്യ പൊരുതിയെങ്കിലും അയര്‍ലന്‍ഡ് ഒരു റണ്‍സിന് വിജയിച്ചു. ഇതോടെ രണ്ടു മത്സരങ്ങളും വിജയിച്ച അയര്‍ലന്‍ഡ് പരമ്പര സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് അയ്യരുടെ അരങ്ങേറ്റം പരമ്പര തോല്‍വിയോടെയാണെന്നത് ഇന്ത്യയുടെ നിരാശയേറ്റി.

എട്ടു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് അയര്‍ലന്‍ഡ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരെ തുടക്കത്തില്‍ തന്നെ പൂജ്യത്തിനു നഷ്ടമായി. ആദ്യ പന്തില്‍ തന്നെയാണ് മലയാളി താരം പുറത്തായത്. ഇതിനു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ അഭിഷേകും മടങ്ങി. പിന്നാലെ എത്തിയ ഇഷാന്‍ കിഷനും (12), ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (10) മികച്ച തുടക്കം നല്‍കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ക്രീസിലെത്തിയ തിലക് വര്‍മയുടെ ഹാഫ് സെഞ്ചുറിയാണ് ടീം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത്. അവസരത്തിനൊത്തുയര്‍ന്ന് തകര്‍ത്തടിച്ച തിലക് 46 പന്തില്‍ 55 റണ്‍സ് നേടി. ഇതിനുശേഷം എത്തിയ അക്ഷര്‍ പട്ടേലും (14) ശിവം ദുബെയും (20), ഹര്‍ഷിത് റാണയും (21) സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ സഹായിച്ചു.

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 20 റണ്‍സാണ് വേണ്ടിയിരുന്നത്. ഹാരി ടെക്റ്ററെ ഹര്‍ഷിത് റാണ (10 പന്തില്‍ 21) ബൗണ്ടറി പറത്തിയെങ്കിലും അഞ്ചാം പന്തില്‍ പുറത്തായി. ആറാം പന്തില്‍ പ്രിന്‍സ് യാദവ് സിക്‌സ് നേടിയെങ്കിലും ലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. അവസാന പന്തു വരെ നീണ്ട മത്സരത്തില്‍ ഇന്ത്യ അവസാനം വരെ പൊരുതിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 153 റണ്‍സില്‍ അവസാനിച്ചു.

ഇന്ത്യന്‍ നിരയില്‍ സൂര്യാംശ് ഷെഡ്‌ഗെയും പ്രിന്‍സ് യാദവും ടി20യില്‍ അരങ്ങേറ്റം കുറിച്ചു. കൗമാരതാരം വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com