ഈ കളി പോരാ..., യുഎസിനു മുന്നിൽ വിറച്ചു ജയിച്ച് ഇന്ത്യ | ടി20 ലോകകപ്പ്

ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ വീരോചിത അർധ ശതകം ഇന്ത്യയെ 161/9 എന്ന മാന്യമായ സ്കോറിലെത്തിച്ചു. യുഎസ് മധ്യനിരയുടെ തിരിച്ചടി ഇന്ത്യൻ ആരാധകരെ ആശങ്കയിലാഴ്ത്തി
India vs USA T20 world cup

മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് ആഘോഷം.

Updated on

മുംബൈ: ട്വന്‍റി20 ക്രിക്കറ്റിലെ ലോക കിരീടം നിലനിർത്താൻ കൊതിക്കുന്ന ഇന്ത്യ ആദ്യ മത്സരത്തിൽ യുഎസ്എയെ നേരിടാൻ ഇറങ്ങിയപ്പോൾ ഉന്നമിട്ടത് നല്ലൊരു തുടക്കം. എന്നാൽ, ആദ്യം ബാറ്റ് ചെയ്ത വിഖ്യാതമായ ഇന്ത്യൻ നിര ചീട്ടുകൊട്ടാരംപോലെ തകർന്നു. പക്ഷേ, ഒരറ്റത്തു പിടിച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ വീരോചിത അർധ ശതകം ഇന്ത്യയെ 161/9 എന്ന മാന്യമായ സ്കോറിലെത്തിച്ചു.

48 പന്തിൽ പത്ത് ഫോറും നാലു സിക്സും ഉൾപ്പെടെ 84 റൺസുമായി പുറത്താകാതെ നിന്ന 'സ്കൈ' അക്ഷരാർഥത്തിൽ ഇന്ത്യയുടെ മാനം രക്ഷിച്ചെന്നു പറയാം. ഒടുവിൽ, ടീമിന്‍റെ ജയത്തിലും ഈ ഇന്നിങ്സ് നിർണായകമായി. താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന യുഎസ് ബാറ്റർമാർക്ക് 132/8 വരെയേ എത്താനായുള്ളൂ. ഇന്ത്യക്ക് 29 റൺസ് വിജയവും രണ്ട് പോയിന്‍റും.

ടോസ് ലഭിച്ച യുഎസ്എ ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. ബാറ്റിങ് ദുഷ്കരമായ വാംഖഡെയിലെ പിച്ചിൽ ഇന്ത്യയുടെ സൂപ്പർ താരങ്ങൾക്ക് അടിതെറ്റുന്നതാണ് പിന്നെക്കണ്ടത്. വമ്പൻ ഹിറ്റർ അഭിഷേക് ശർമ (0) നേരിട്ട ആദ്യ പന്തിൽ തന്നെ ഡഗ് ഔട്ടിലേക്ക് തിരിച്ചെത്തി. പിന്നെ ഇഷാൻ കിഷനും തിലക് വർമയും ചെറുതായി ചെറുത്തു നിന്നു. എന്നാൽ 20 റൺസ് എടുത്ത ഇഷാനെ വാൻ സ്കാൽക്വൈക് വീഴ്ത്തി. തിലക് വർമയും (25) അധികം മുന്നോട്ടുപോയില്ല.

പിന്നെ ഡഗ് ഔട്ടിലേക്ക് ഇന്ത്യൻ മധ്യനിരയുടെ മാർച്ചായിരുന്നു. ശിവം ദുബെ (0), റിങ്കു സിങ് (6), ഹാർദിക് പാണ്ഡ്യ (5), അക്ഷർ പട്ടേൽ (14) എന്നിവരെല്ലാം വന്നപാടേ മടങ്ങി. എങ്കിലും ഒരുവശം കാത്ത സൂര്യകുമാർ ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിക്കുകയായിരുന്നു.

യുഎസ്എയുടെ ഷാഡ്‌ലി വാൻ സ്കാൽക്വൈക് നാലു വിക്കറ്റ് സ്വന്തമാക്കി. ഹർമീത് സിങ്ങിന് രണ്ട് ഇരകളെ ലഭിച്ചു.

India vs USA T20 World Cup

യുഎസ്എക്കെതിരേ സൂര്യകുമാർ യാദവിന്‍റെ ഷോട്ട്.

മറുപടി ബാറ്റിങ്ങിൽ യുഎസ്എയ്ക്ക് 13 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി. എന്നാൽ, അവിടെ ഒരുമിച്ച മിലിന്ദ് കുമാറും (34) സഞ്ജയ് കൃഷ്ണമൂർത്തിയും (37) ഒരു ഘട്ടത്തിൽ ഇന്ത്യക്ക് ഭീഷണി ഉ‍യർത്തി. പിന്നീട് ശുഭം രാഞ്ഛനെയുടെ പോരാട്ടം കൂടിയുണ്ടായെങ്കിലും വൈകിപ്പോയിരുന്നു.

ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ്ങും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ, വരുൺ ചക്രവർത്തിക്ക് ഒരു വിക്കറ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com