ന്യൂയോർക്ക്: യുഎസ്എയിലെ ക്രിക്കറ്റ് പിച്ചുകളുടെ പ്രവചനാതീത സ്വഭാവം വ്യക്തമാക്കിക്കൊണ്ട് ട്വന്‍റി20 ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക 77 റൺസിന് എല്ലാവരും പുറത്തായി. ലക്ഷ്യം നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് 16 ഓവറും അഞ്ച് വിക്കറ്റും വേണ്ടിവന്നു.
ടോസ് നേടി ബാറ്റ് ചെയ്താണ് ശ്രീലങ്ക തകർച്ച ഏറ്റുവാങ്ങിയത്. 30 പന്തിൽ 19 റൺസെടുത്ത ഓപ്പണർ കുശാൽ മെൻഡിസാണ് അവരുടെ ടോപ് സ്കോറർ. അതിനു ശേഷം കമിന്ദു മെൻഡിസ് (11), ഏഞ്ജലോ മാത്യൂസ് (16) എന്നിവർക്കു മാത്രമാണ് രണ്ടക്ക സ്കോർ നേടാൻ സാധിച്ചത്.
ഇത്തവണത്തെ ഐപിഎല്ലിൽ നിരാശപ്പെടുത്തിയ പേസ് ബൗളർ ആൻറിച്ച് നോർജെ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നാലോവറിൽ ഏഴു റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാദയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ, ഒറ്റ്നീൽ ബാർട്ട്മാൻ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്യ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ (4) നഷ്ടമായി. പിന്നീട് ക്യാപ്റ്റൻ എയ്ഡൻ മാർക്രം (12), ട്രിസ്റ്റൻ സ്റ്റബ്സ് (13) എന്നിവരെ കൂടി നഷ്ടമായെങ്കിലും ഒരറ്റത്ത് നിലയുറപ്പിക്കാൻ ക്വിന്‍റൺ ഡി കോക്കിനു സാധിച്ചിരുന്നു. 27 പന്തിൽ 20 റൺസെടുത്ത് ഡികോക്കും പുറത്തായെങ്കിലും, ഹെൻറിച്ച് ക്ലാസനും (19) ഡേവിഡ് മില്ലറും (6) ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിക്കുകയായിരുന്നു.