

റോവ്മാൻ പവൽ
മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ ഗ്രൂപ്പ് ഒന്ന് മത്സരത്തിൽ സിംബാബ്‌വേയ്ക്കെതിരേ വെസ്റ്റിൻഡീസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റിന് 254 റൺസ് അടിച്ചുകൂട്ടി. ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ടീം സ്കോറാണിത്. തുടക്കത്തിലെ തകർച്ചയ്ക്കുശേഷമാണ് വെസ്റ്റിൻഡീസ് കുതിച്ചത്. ഓപ്പണറും ക്യാപ്റ്റനുമായ ഷായ് ഹോപ്പ് (14), സഹ ഓപ്പണർ ബ്രണ്ടൻ കിങ് (9) എന്നിവർ അതിവേഗം മടങ്ങി. എന്നാൽ ഷിമ്രോൺ ഹെറ്റ്മെയറും റോവ്മാൻ പവലും ചേർന്ന് സിംബാബ്‌വെ ബൗളിങ്ങിനെ അടിച്ചുപറത്തി.
34 പന്തിൽ 85 റൺസാണ് ഹെറ്റ്മെയർ വാരിയത്. ഏഴു ഫോറും അത്ര തന്നെ സിക്സും ആ ബാറ്റിൽ നിന്ന് പിറന്നു. 35 പന്തിൽ നാലു ഫോറും നാലു സിക്സും സഹിതം 59 റൺസെടുത്ത പവലും പവർകാട്ടിയതോടെ വിൻഡീസ് ശരവേഗത്തിൽ പാഞ്ഞു.
പിന്നെ ഷെർഫെയ്ൻ റുതർഫോർഡ് (31 നോട്ടൗട്ട്), റൊമാരിയോ ഷെപ്പേർഡ് (21), ജാസൺ ഹോൾഡർ (13) എന്നിവരും വേഗം സ്കോർ ചെയ്തതോടെ വിൻഡീസ് വമ്പൻ സ്കോറിൽ എത്തിച്ചേർന്നു. സിംബാബ്‌വെയ്ക്കായി റിച്ചാർഡ് എൻഗരവയും ബ്ലെസിങ് മുസറബാനിയും രണ്ടു വിക്കറ്റ് വീതം പിഴുതെങ്കിലും ധാരാളം റൺസ് വഴങ്ങി.