കെട്ടടങ്ങാതെ ടൈംഡ് ഔട്ട് വിവാദം

അപ്പീല്‍ പിന്‍വലിക്കാന്‍ ഷക്കീബിനോട് അമ്പയര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തൽ
ടൈംഡ് അപ്പീൽ ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനുമായി തർക്കിക്കുന്ന ശ്രീലങ്കൻ ഓൾറൗണ്ടർ ഏഞ്ജലോ മാത്യൂസ്.
ടൈംഡ് അപ്പീൽ ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനുമായി തർക്കിക്കുന്ന ശ്രീലങ്കൻ ഓൾറൗണ്ടർ ഏഞ്ജലോ മാത്യൂസ്.

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആദ്യമായി ടൈംഡ് ഔട്ടിലൂടെ പുറത്തായ ശ്രീലങ്കന്‍ താരം എയ്ഞ്ജലോ മാത്യൂസിനെതിരേ അപ്പീല്‍ ചെയ്ത ബംഗ്ലാദേശ് നായകനോട് അപ്പീല്‍ പിന്‍വലിക്കാന്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതു കൂട്ടാക്കാതെ ഷക്കീബ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവത്രേ.

ഷക്കീബ് അല്‍ ഹസ്സന്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ അമ്പയര്‍മാര്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നതായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബിഷപ്പ് വെളിപ്പെടുത്തി. ' ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസ്സനോട് അപ്പീല്‍ പിന്‍വലിക്കാനായി അമ്പയര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണയാണ് അമ്പയര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് തവണയും ഷക്കീബ് ഇത് നിരസിച്ചു.' ബിഷപ്പ് പറഞ്ഞു.

താന്‍ രണ്ട് മിനിറ്റിനുള്ളില്‍ ക്രീസിലെത്തിയെന്ന് തെളിയ്ക്കുന്ന വീഡിയോയും മാത്യൂസ് പുറത്തുവിട്ടു. ഹെല്‍മറ്റിനു കേട്പാട് സംഭവിക്കുക സാധാരണ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തിനുശേഷം ഷക്കീബിനെ കുറ്റപ്പെടുത്തി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റിന്‍റെ മാന്യതയ്ക്കു നിരക്കാത്തതാണ് ഷക്കീബിന്‍റെ പ്രവൃത്തിയെന്ന് നിരവധി മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടി. മറുപടി ബാറ്റിങ്ങില്‍ ഷക്കീബിനെ പുറത്താക്കി മാത്യൂസ് പകരംവീട്ടിയത് ക്രിക്കറ്റിലെ അപൂര്‍വതയായി മാറി. മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് കീഴടക്കുകയും ചെയ്തു.

ഷക്കീബ് ലോകകപ്പിനു പുറത്ത്

അതിനിടെ, ശ്രീലങ്കക്കെതിരായ മത്സരത്തിലെ ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ബംഗ്ലാദേശിന് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ലോകകപ്പിനു പുറത്ത്. ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് പരുക്കേറ്റ ഷക്കീബ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തില്‍ കളിക്കില്ല. ബാറ്റിംഗിനിടെ വിരലിന് പരുക്കേറ്റ ഷക്കീബിന്‍റെ വിരലില്‍ പൊട്ടലുണ്ടെന്ന് എക്സ് റേയില്‍ വ്യക്തമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com