നാഷണൽ ഗെയിംസിൽ കേരളത്തിന് ഇരട്ട സ്വര്‍ണം

18 മെഡലുകളുമായി ഒൻപതാം സ്ഥാനത്ത്
നാഷണൽ ഗെയിംസിൽ കേരളത്തിന് ഇരട്ട സ്വര്‍ണം
Updated on

പനജി: നാഷണല്‍ ഗെയിംസിന്‍റെ അഞ്ചാം ദിവസം കേരളത്തിന് ഇരട്ട സ്വർണമുൾപ്പെടെ നാല് മെഡലുകൾ. പുരുഷന്മാരുടെ ലോംങ്ജംപില്‍ വൈ. മുഹമ്മദ് അനീസിലൂടെ കേരളം അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം നേടി. 8.15 മീറ്റര്‍ ദുരം ചാടിയാണ് അനീസ് സ്വര്‍ണം ചൂടിയത്. നീന്തലില്‍ വനിതകളുടെ 200 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്ക് വിഭാഗത്തില്‍ ഹര്‍ഷിതാ ജയറാം റെക്കോഡ് നേട്ടത്തോടെ സ്വർണം നേടി. കര്‍ണാടക സ്വദേശിയായ ഹര്‍ഷിത അവിടെ പ്രാതിന്ധ്യം ലഭിക്കാതിരുന്നതിനാലാണ് കേരളത്തിനായി മത്സരിച്ചത്.

നീന്തലില്‍ രാവിലെ പുരുഷവിഭാഗത്തില്‍ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സാജന്‍ പ്രകാശ് വെള്ളിനേടി. ഒരു സ്വര്‍ണവും, രണ്ട് വെള്ളിയുമുള്‍പ്പെടെ മൂന്ന് മെഡലുകള്‍ സാജന്‍ കരസ്ഥമാക്കി. വനിതകളുടെ 400 മീറ്ററില്‍ ജിസ്‌ന മാത്യു കേരളത്തിനായി 54.40 സെക്കന്‍റില്‍ ഓടിയെത്തി വെങ്കലം നേടി. രാവിലെ നടന്ന പുരുഷന്മാരുടെ 20 കി.മി നടത്തത്തില്‍ ഇര്‍ഫാന്‍ ഒന്‍പതാമനായാണ് ഫിനിഷ് ചെയ്തത്.

വനിതകളുടെ 1500 മീറ്ററില്‍ പി.യു. ചിത്ര ഏഴാമതായി ഫിനിഷ് ചെയ്തു. അഞ്ച് സ്വര്‍ണം, ഒന്‍പത് വെള്ളി, നാല് വെങ്കലം എന്നിവയുള്‍പ്പെടെ 18 മെഡലുകളുമായി കേരളം ഒന്‍പതാം സ്ഥാനത്താണ്. 47 സ്വര്‍ണവും, 34 വെള്ളിയും, 33 വെങ്കലവുമായി 114 മെഡലുകളോടെ മഹാരാഷ്ട്രയാണ് അഞ്ചാംദിനവും ഒന്നാം സ്ഥാനത്ത്.

18 സ്വര്‍ണം, 15 വെള്ളി, 17 വെങ്കലം എന്നിവയുല്‍പ്പെടെ 50 മെഡലുകളുമായി ഹരിയാന രണ്ടാം സ്ഥാനത്തും, 17 സ്വര്‍ണം, ഒന്‍പത് വെള്ളി, ഏഴ് വെങ്കലം എന്നിവയുമായി 33 മെഡലുകളോടെ സര്‍വീസസാണ് മൂന്നാം സ്ഥാനത്ത്. രണ്ട് സ്വര്‍ണം, അഞ്ച് വെള്ളി, 22 വെങ്കലം എന്നിവയുമായി 29 മെഡലുകളോടെ ആതിഥേയരായ ഗോവ 18ാം സ്ഥാനത്താണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com