നിസാരം; യുഎഇക്കെതിരേ 10 വിക്കറ്റിന് വിജയിച്ച് കിവീസ്

യുഎഇ ഉയർത്തിയ 174 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡ് 15.2 ഓവറിൽ 10 വിക്കറ്റ് ശേഷിക്കെ മറികടന്നു
uae vs new zeland t20 world cup match updates

മത്സരത്തിൽ നിന്ന്

Updated on

ചെന്നൈ: യുഎഇക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ‌ ന‍്യൂസിലൻഡിന് ജയം. നിശ്ചിത 20 ഓവറിൽ യുഎഇ ഉയർത്തിയ 174 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡ് 15.2 ഓവറിൽ 10 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ ആദ‍്യ രണ്ടു മത്സരങ്ങളും വിജയിച്ച ന‍്യൂസിലൻഡ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 4 പോയിന്‍റുകളാണ് ന‍്യൂസിലൻഡിനുള്ളത്.

ടിം സെയ്ഫെർട്ട് 42 പന്തിൽ 89 റൺസും വെടിക്കെട്ട് ബാറ്റർ ഫിൻ അലൻ 50 പന്തിൽ 84 റൺസും നേടി പുറത്താവാതെ നിന്നു. ന‍്യൂസിലൻഡ് ടീമിന്‍റെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ യുഎഇയുടെ ബൗളർമാർക്ക് സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലൻഡ് ബാറ്റർമാർ തുടക്കം തന്നെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഒരു വശത്ത് ഫിൻ അലനും മറുവശത്ത് ടിം സെയ്ഫെർട്ടും എതിരാളികളെ തച്ചു തകർത്തു. പവർപ്ലേ പൂർത്തിയാകുമ്പോൾ 78 റൺസുണ്ടായിരുന്നു ടീമിന്. സെയ്ഫെർട്ട് 23 പന്തിലും ഫിൻ അലൻ 27 പന്തിലുമാണ് അർധസെഞ്ചുറി തികച്ചത്.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത യുഎഇ മലയാളി താരം അലിഷാൻ ഷറഫുവിന്‍റെയും ക‍്യാപ്റ്റൻ മുഹമ്മദ് വസീമിന്‍റെയും അർധസെഞ്ചുറികളുടെ മികവിലാണ് കിവീസിനെതിരേ 174 റൺസ് വിജയലക്ഷ‍്യം ഉയർത്തിയത്. അലിഷാൻ 47 പന്തിൽ 55 റൺസും വസീം 45 പന്തിൽ 66 റൺസും നേടി. ആര‍്യാൻഷ് ശർമ (8), ഹർഷിത് കൗഷിക് (2) എന്നിവർ നിരാശപ്പെടുത്തി.

ന‍്യൂസിലൻഡിനു വേണ്ടി മാറ്റ് ഹെൻറി രണ്ടും ജേക്കബ് ഡഫി, മിച്ചൽ സാന്‍റ്നർ, ഗ്ലെൻ ഫിലിപ്പ്സ്, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യുഎഇയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോർ ബോർഡിൽ 12 റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി.

ഓപ്പണിങ് ബാറ്റർ ആര‍്യാൻഷ് ശർമയുടെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. എന്നാൽ രണ്ടാം വിക്കറ്റിൽ അലിഷാൻ -വസീം സഖ‍്യം 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയത് ടീം സ്കോർ ഉയരാൻ സഹായകരമായി. പിന്നീട് 14.2 ഓവറിലാണ് അലിഷാൻ പുറത്താവുന്നതും കൂട്ടുകെട്ട് പൊളിയുന്നതും. വസീമിനൊപ്പം മായങ്ക് കുമാറും (13 പന്തിൽ 21) പിന്തുണ നൽകിയതോടെ ടീം സ്കോർ ഉയർന്നു. എന്നാൽ മായങ്ക് കുമാറിനെ ലോക്കി ഫെർഗൂസനും പിന്നാലെയത്തിയ സൊഹൈബ് ഖാൻ (7), മുഹമ്മദ് അർഫാൻ എന്നിവരെ മാറ്റ് ഹെൻറിയും പുറത്താക്കിയതോടെ ടീം സ്കോർ 173 റൺസിൽ കലാശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com