

ഉമ്രാൻ മാലിക്
മുംബൈ: ഇതിഹാസ താരം വഖാർ യൂനിസിനെ അനുസ്മരിപ്പിക്കുന്ന ബൗളിങ് ആക്ഷനുമായി ഐപിഎല്ലിലെത്തിയ താരമാണ് ഉമ്രാൻ മാലിക്. വഖാറിനെ പോലെ പേസ് എറിയാനുള്ള കഴിവ് ലഭിച്ചതുകൊണ്ട് ഉമ്രാന് ജമ്മു എക്സ്പ്രസ് എന്ന് ആരാധകർ ഇരട്ടപ്പേര് ചാർത്തികൊടുത്തു.
പിന്നീട് ഇന്ത‍്യൻ ടീമിലേക്ക് വഴിതുറന്നപ്പോൾ ഒരുപാട് കാലം ഉമ്രാൻ ക്രിക്കറ്റ് ലോകത്തെ അടക്കി ഭരിക്കുമെന്ന് നിരീക്ഷകരും ആരാധകരും വിധിയെഴുതി. എന്നാൽ സ്ഥിരതയില്ലായ്മ മൂലം താരത്തിന് അധിക നാൾ ഇന്ത‍്യൻ ടീമിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോഴിതാ ഡി വൈ പാട്ടീൽ ടി20 കപ്പിൽ മോശം പ്രകടനം പുറത്തെടുത്ത് ഒരു വട്ടം കൂടി ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് ഉമ്രാൻ മാലിക്. ടാറ്റ സ്പോർട്സ് ക്ലബിനു വേണ്ടി പന്തെറിഞ്ഞ ഉമ്രാൻ 2 ഓവറിൽ വഴങ്ങിയത് 59 റൺസാണ്. മുംബൈ കസ്റ്റംസായിരുന്നു എതിരാളികൾ. ആദ‍്യ ഓവറിൽ രുഗ്വേദ് മോറെ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകളും അടക്കം 23 റൺസുമാണ് അടിച്ചെടുത്തത്.
എന്നാൽ രണ്ടാം ഓവറിൽ വിട്ടുകൊടുത്തത് 36 റൺസാണ്. ഇതോടെ രുഗ്വേദ് മോറെ 46 പന്തിൽ സെഞ്ചുറി നേടുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ താരത്തിന്‍റെ ഈ മോശം പ്രകടനം കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വെല്ലുവിളിയായേക്കും. ഇത്തവണ 75 ലക്ഷം രൂപയ്ക്കാണ് ഉമ്രാനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.