

സെഞ്ചുറി നേടിയ വൈഭവ് സൂര‍്യവംശിയുടെ ആഹ്ലാദ പ്രകടനം
ഹരാരെ: ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ലോകകപ്പ് കലാശപ്പോരിൽ ഇന്ത‍്യയ്ക്ക് കൂറ്റൻ സ്കോർ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 301 റൺസെന്ന നിലയിലാണ് ഇന്ത‍്യ.
വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് ഇംഗ്ലീഷ്പ്പടയെ വിറപ്പിച്ച വൈഭവ് സൂര‍്യവംശിയുടെ തിളക്കമാർന്ന സെഞ്ചുറിയുടെ മികവിലാണ് ഇന്ത‍്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 80 പന്തുകൾ നേരിട്ട താരം 15 സിക്സും 15 ബൗണ്ടറിയും ഉൾപ്പടെ 175 റൺസാണ് അടിച്ചു കൂട്ടിയത്. ഏകദിനത്തിൽ ടി20 കളിച്ച വൈഭവിന് 25 റൺസിനാണ് ഇരട്ടസെഞ്ചുറി നഷ്ടമായത്.
വൈഭവിനു പുറമെ ക‍്യാപ്റ്റൻ ആയുഷ് മാത്രെ അർധസെഞ്ചുറി നേടി. 51 പന്തിൽ 53 റൺസാണ് ആയുഷ് നേടിയത്. അതേസമയം, മലയാളി താരം ആരോൺ ജോർജിന് തിളങ്ങാനായില്ല. 9 റൺസെടുത്ത് മടങ്ങി. വിഹാൻ മൽഹോത്രയ്ക്കും (30) കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഇംഗ്ലണ്ടിനു വേണ്ടി അലക്സ് ഗ്രീൻ രണ്ടും മാന്നി ലുംസ്ഡെൻ, ജെയിംസ് മിന്‍റോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. വേദാന്ത് ത്രിവേദിയും അഭിജ്ഞാൻ കുണ്ഡുവുമാണ് ക്രീസിൽ. വൈഭവ് പുറത്തായ ശേഷം ടീമിന്‍റെ റൺറേറ്റ് കുറഞ്ഞു. മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനുള്ള മധ‍്യനിര ബാറ്റർമാരുടെ ശ്രമം പാളി.